കോഴിക്കോട് : സിനിമാക്കഥ പോലെയൊരു ജീവിതകഥ. കോളേജ് പഠനത്തിനിടെ ടാറിംഗ് പണിയെടുത്ത റോഡിൽ വർഷങ്ങൾക്ക് ശേഷം ഔദ്യോഗിക കൃത്യനിർവഹണത്തിന് അവസരം ലഭിച്ചിരിക്കുകയാണ് ഫറോക്ക് പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ K കൃഷ്ണന്. സ്റ്റേഷൻ പരിധിയിൽപ്പെടുന്ന രാമനാട്ടുകര റോഡിന്റെ പണിക്കാണ് പാലക്കാട്ടുകാരനായ കൃഷ്‌ണൻ കൂട്ടുകാർക്കൊപ്പമെത്തിയിരുന്നത്. ടാറിംഗിനിടെ റോഡ് റോളറിൽ വെള്ളമൊഴിക്കലായിരുന്നു ഇദ്ദേഹത്തിന്റെ ഡ്യൂട്ടി. ഇപ്പോൾ രാമനാട്ടുകര എന്ന സ്ഥലം ഉൾപ്പെടുന്ന സ്റ്റേഷനിൽ കഴിഞ്ഞ ഒരു വർഷമായി സർക്കിൾ ഇൻസ്‌പെക്ടർ ആണ്.
പണിയെടുത്ത സ്ഥലത്ത് വണ്ടി നിർത്തി ഒരു ഫോട്ടോ എടുക്കുമ്പോൾ ഒരു പ്രത്യേക ആനന്ദം തന്നെയാണെന്ന് പറഞ്ഞാണ് ഫോട്ടോ സഹിതമുള്ള ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. വളാഞ്ചേരിയിൽ ദേവികയെന്ന പെൺകുട്ടി ജീവനൊടുക്കിയ സംഭവമാണ് തന്റെ ജീവിതാനുഭവം പങ്കുവെയ്ക്കാൻ പ്രേരിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ഒന്നും ഇല്ലായ്മകളിൽ നിന്നും ഒരുപാട് പേർ കഷ്ടതകൾ അനുഭവിച്ച് വന്ന് ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്ന് സൂചിപ്പിക്കാനാണ് ഫേസ്ബുക്കിലെഴുതിയത്.
ജീവിതത്തിൽ തോറ്റുപോയെന്നും സർവവും ഉപേക്ഷിക്കാമെന്നും ചിന്തിക്കുന്നവരെ തിരിച്ചുകൊണ്ടുവരാൻ ഇതും ഒരു നിമിത്തമായെങ്കിലോയെന്ന് കൃഷ്ണൻ സർ ചോദിക്കുകയാണ്. പാലക്കാട് അഗളി സ്വദേശിയായ കൃഷ്ണൻ 2009ലാണ് സബ് ഇൻസ്‌പെക്ടർ ആയി സർവീസിൽ പ്രവേശിക്കുന്നത്. ജീനയാണ് ഭാര്യ. ശ്രൂതകീർത്തി, ശിവാംഗ് എന്നിവർ മക്കളാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പതിനാല് - പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് കൂട്ടുക്കാരോടൊപ്പം ഒരു ബാഗിൽ ആവശ്യ സാധനങ്ങളുമായി ഇവിടേക്ക് വന്നിട്ടുണ്ട്.. കോളേജ് പഠനത്തിനിടയിൽ ക്ലാസ്സ് കട്ടടിച്ചുള്ള Tour 🙃.. .... Tour കഴിഞ്ഞ് ക്ലാസ്സിൽ വന്നാൽ ഒറ്റ കാച്ചലാണ് സുഖമില്ലായിരുന്നു എന്ന് 🙃....സുന്ദരമായ ടൂർ വെളുപ്പെടുത്തിയാൽ 🙃🙃 അല്ലേലും complex കൂടുതലാണല്ലോ അന്നൊക്കെ... പതിനച്ചോളം കൂട്ടുക്കാർ ഒറ്റ മുറിയിൽ അങ്ങ് സുഖമായി കിടന്നുറങ്ങും പുലർച്ചെ എണീറ്റു ബാത്ത് റൂമിൽ ക്യൂ ആയിരിക്കും പ്രഭാത കാര്യങ്ങൾ കഴിഞ്ഞാൽ പിന്നെ തലയിൽ ഒരു തോർത്ത് മുണ്ട് ചുറ്റി കെട്ടി അടുത്തുള്ള കടയിൽ ഭക്ഷണം കഴിച്ച് പറ്റിൽ എഴുതാൻ പറഞ്ഞ് ഒരു പോക്ക് ഉണ്ടാവും 🙃🙃ലൊക്കേഷൻ എത്തിയാൽ പിന്നെ അങ്ങ് തകർക്കലാണ്... വിയർപ്പിന്റെ ഉപ്പ് രസം ചുണ്ടിൽ തട്ടുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ ഓരോരുത്തർക്കും ഓരോ പണികൾ ആയിരിക്കും... ഉന്തുവണ്ടിയിൽ മെറ്റൽ കൊണ്ടുപോകുന്നവർ, ടാർ ചൂടാക്കുന്നവർ.. തിളച്ച ടാർ ബക്കറ്റിൽ ആക്കി കൊണ്ട് പോകുന്നവർ, മറ്റും റോഡ് പണികൾ ചെയ്യുന്നവർ അങ്ങനെ നീളും 😉😉....റോഡ് ടാറിങ് പണി എന്നും പറയാം 🙃 ഓരോരുത്തരും ഓരോ പണികളിൽ അഗ്രഗണ്യന്മാർ ആയതിനാലും ഞാൻ ഇത്തരം പണികളിൽ ശിശു ആയതിനാലും എനിക്ക് എന്റെ മൊതലാളി തന്ന പണി എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു... തമിഴ് അണ്ണൻ ഡ്രൈവറായ റോളർ വണ്ടിയ്ക്ക് പിന്നിൽ നിന്ന് നടന്ന് കൊണ്ട് ഒരു ബക്കറ്റിൽ നിറയെ വെള്ളം കയ്യിൽ തൂക്കി ഒരു കയ്യ് കൊണ്ട് ബക്കറ്റിൽ നിന്നും കപ്പിൽ വെള്ളം എടുത്ത് ഇരുമ്പ് റോളറിൽ ഒഴിക്കലാണ്.വെള്ളം കഴിഞ്ഞാൽ വീണ്ടും ബക്കറ്റുമായി ഓട്ടം.. 🙃🙃...അറിഞ്ഞോ അറിയാതെയോ എത്ര എത്ര ആ തിളച്ച് പൊന്തിയ ടാർ റോളറിൽ നിന്നും തെന്നിമാറി എന്റെ ശരീരത്തിലെവിടെയെങ്കിൽ നുകർന്ന് കാണും.. രാവിലെ തുടങ്ങിയാൽ പിന്നെ വൈകുന്നേരം ആവും.... റോളർ വണ്ടിയിൽ ഘടിപ്പിച്ച FM റേഡിയോയിൽ നിന്നും മധുരമാർന്ന തമിഴ് പാട്ടുകൾ കേട്ട് കൊണ്ട് എത്ര എത്ര ദിവസങ്ങൾ.............ആ സമയങ്ങളിൽ എല്ലാം സ്നേഹസമ്പന്നരായ കൂട്ടുക്കാരും സൂപ്പർവൈസർമാരും മുതലാളിമാരും തന്ന സപ്പോർട്ട് 🙃🙃........ എത്ര എത്ര റോഡുകളിൽ എന്റെ വിയർപ്പിന്റെ ഗന്ധം ഉണ്ടാവും... പറഞ്ഞ് വന്നത് ഞാൻ പണി എടുത്ത രാമനാട്ടുക്കര എന്ന സ്ഥലം ഉൾപ്പെടുന്ന സ്റ്റേഷനിൽ കഴിഞ്ഞ ഒരു വർഷമായി സർക്കിൾ ഇൻസ്‌പെക്ടർ ആണ് എന്ന് 😄 പണിയെടുത്ത സ്ഥലത്ത് വണ്ടി നിർത്തി ഒരു ഫോട്ടോ എടുക്കുമ്പോൾ ഒരു പ്രത്യേക ആനന്ദം തന്നെയാണ്.
( ഒന്നും ഇല്ലായ്മകളിൽ നിന്നും ഒരുപാട് പേർ കഷ്ട്ടതകൾ അനുഭവിച്ച് വന്ന് ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്... ജീവിതത്തിൽ നിന്നും ഒളിച്ചോടൽ ഒന്നിനും പരിഹാരമല്ല 😄)

