കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി പിടിയിൽ. മുവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പിടിയിലായ റമീസുമായി ബന്ധമുള്ളവരാണ് ഇവർ. റമീസിൽനിന്ന് സ്വർണം വാങ്ങിയവരാണിവരെന്നാണ് സൂചന. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.
തിങ്കളാഴ്ച രാത്രിയാണ് മൂവരെയും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നിരവധി സ്വര്‍ണക്കടത്തു കേസുകളിലെ പ്രതികളാണ് ഇവര്‍. രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയും ഒരാൾ കീഴടങ്ങുകയുമായിരുന്നുവെന്നാണ് വിവരം. ഇയാൾ വിമാനത്താവളങ്ങളിലൂടെ 60 കോടിയുടെ സ്വർണം കടത്തിയിട്ടുണ്ടത്രെ. വിവിധ കേസുകളിൽ പ്രതിയായ ഇയാളെ വർഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
ഇവരെ ചോദ്യചെയ്യുന്നതോടെ സ്വർണം എന്തിന് ഉപയോഗിച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇവരുടെ അറസ്റ്റ് വൈകീട്ടോടെ രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഇത് കൂടാതെ റമീസ് മുമ്പ് സ്വർണം വിറ്റവരെയും കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞദിവസമാണ് മലപ്പുറം സ്വദേശി കെ.ടി. റമീസിനെ അറസ്റ്റ് ചെയ്തത്. അനധികൃതമായി കടത്തുന്ന സ്വർണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണ് റമീസെന്നാണ് സൂചന. സ്വര്‍ണക്കടത്തില്‍ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടത്തല്‍. ഇയാളുെട ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
