കൊല്ലം: ഉത്രയുടെ മരണത്തിന് പിന്നിൽ താനാണെന്ന് കുറ്റസമ്മതം നടത്തി ഭർത്താവ് സൂരജ്. അടൂർ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോഴാണു സൂരജ് മാധ്യമങ്ങൾക്കു മുന്നിൽ പരസ്യമായി കുറ്റസമ്മതം നടത്തിയത്.
ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത് എന്നു സൂരജ് പറഞ്ഞു. എന്താണു ചെയ്യാനുള്ള കാരണം എന്ന ചോദ്യത്തിന് അങ്ങനെ ചെയ്തു എന്നുമാത്രമാണ് സൂരജ് മറുപടി നൽകിയത്. എന്താണ് പ്രേരണ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നായിരുന്നു സൂരജിന്റെ മറുപടി.
ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയ അണലിയാണു പറക്കോട്ടെ വീട്ടിൽ ഉത്രയെ കടിച്ചതെന്നു സൂരജ് അന്വേഷണ സംഘത്തോടു സമ്മതിച്ചിട്ടുണ്ട്.
ഫെബ്രുവരി 29-ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയിൽ കണ്ടതും ഇതേ അണലിയാണ്. ഉത്ര ഈ പാന്പിനെ കണ്ടു ഭയന്നു നിലവിളിക്കുകയും സൂരജ് എത്തി പാന്പിനെ പിടികൂടി ചാക്കിലാക്കി ടെറസിൽ കയറി പുറത്തേക്ക് എറിയുകയും ചെയ്തു. എന്നാൽ, പിന്നീട് സൂരജ് താഴെയിറങ്ങി ചാക്കെടുത്തു വിറകുപുരയിൽ വച്ചു.
ഈ പാന്പിനെ മാർച്ച് രണ്ടിന് ഉത്രയുടെ ദേഹത്തേക്കു കുടഞ്ഞിട്ടു കടിപ്പിക്കുകയായിരുന്നു. രണ്ടിനു രാത്രി വീടിനു പുറത്തുവച്ച് ഉത്രയെ പാമ്പു കടിച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഉത്രയ്ക്കു കടിയേറ്റത് മുറിയിൽ വച്ചാണെന്നു കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നെങ്കിലും അവർ ഇതു മറച്ചുവച്ചതായും അന്വേഷണസംഘം കണ്ടെത്തി. പാമ്പിനെ എത്തിച്ച ചാക്ക് ഉൾപ്പെടെ തെളിവെടുപ്പിൽ കണ്ടടുത്തു.
ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ഒന്നാംപ്രതിയായ സൂരജിനെയും കൂട്ടുപ്രതിയായ സുരേഷിനെയും പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചത്.
