കൊച്ചി: തിരുവന്തപുരം സ്വർണക്കടത്തുമായ് ബന്ധപ്പെട്ട് ബംഗളൂരുവിൽ പിടിയിലായ രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ സംഘം കൊച്ചിയിലെത്തിച്ചു. റോഡ് മാർഗം സേലം, വാളയാർ, ചാലക്കുടി വഴിയാണ് ഇവർ കൊച്ചിയിലെത്തിയത്.
യാത്രാമധ്യേ ആലുവയിലെത്തിയപ്പോൾ പ്രതികളെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയരാക്കി. തുടർന്നാണ് കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്തെത്തിച്ചത്.
കേരളത്തിലേക്ക് വരുന്നവഴി വടക്കഞ്ചേരിക്ക് സമീപം സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചറായി. ഇതേതുടർന്ന് സ്വപ്നയെ നാലാം പ്രതിയായ സന്ദീപ് നായർ സഞ്ചരിക്കുന്ന വാഹനത്തിലേക്ക് മാറ്റിയാണ് എൻ.ഐ.എ വാഹനവ്യൂഹം യാത്ര തുടർന്നത്. വാളയാർ ചെക്ക്പോസ്റ്റ്, പാലിയേക്കര ടോൾപ്ലാസ, അങ്കമാലി എന്നിവിടങ്ങളിൽ വാഹനവ്യൂഹത്തിനുനേരെ പ്രതിഷേധമുണ്ടായി.
കനത്ത സുരക്ഷയിലാണ് കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനം. എൻ.ഐ.എ ആസ്ഥാനത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തി. കസ്റ്റംസ് വിഭാഗത്തിന്‍റെയും കൊച്ചി, തിരുവനന്തപുരം ഓഫിസുകളിൽ സി.ഐ.എസ്.എഫിന്റെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ ഉടൻ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.
ഒളിവിൽപോയി എട്ടാം ദിവസമാണ് ഇരുവരേയും പിടികൂടിയത്. സന്ദീപിന്റെ ഫോൺവിളികൾ കേന്ദ്രീകരിച്ച അന്വേഷണമാണ് താമസസ്ഥലം കണ്ടെത്താൻ സഹായിച്ചതെന്നാണ് വിവരം. ഇന്നലെയും സന്ദീപിന്റെ തിരുവനന്തപുരത്തെ വീട്ടിൽ അധികൃതർ പരിശോധന നടത്തിയിരുന്നു. ഈ സമയം വന്ന ഫോൺകോൾ ആണ് നിർണായകമായത്. കുടുംബത്തോടൊപ്പമാണ് സ്വപ്ന ബംഗളൂരുവിൽ കഴിഞ്ഞിരുന്നത്.
ഇതോടെ, കേസിലെ നാല് പ്രതികളിൽ മൂന്നുപേരും പിടിയിലായി. തിരുവനന്തപുരം സ്വദേശി പി.എസ്. സരിത് നേരത്തേ കസ്റ്റംസ് കസ്റ്റഡിയിലാണ്. യു.എ.ഇയിൽ നിന്ന് പാർസൽ ഒരുക്കിയ കൊച്ചി സ്വദേശി ഫാസിൽ ഫരീദാണ് പ്രതികളിൽ ഇനി പിടിയിലാവാനുള്ളത്.
