ലക്നോ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൻറെ ശിലസ്ഥാപിച്ചു. 40 കിലോ തൂക്കമുള്ള വെള്ളി ഇഷ്ടികകൊണ്ടുള്ള ശിലയാണ് സ്ഥാപിച്ചത്. ശിലാ സ്ഥാപനത്തിനായ് രാജ്യത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിൽ നിന്നുള്ള മണ്ണും എല്ലാ പുണ്യനദികളിലെയും ജലവും എത്തിച്ചിരുന്നു. രാജ്യത്തിന്റെ മുഴുവൻ പ്രതിനിധിയെന്ന നിലയിൽ രാജ്യത്തിന്റെ സർവൈശ്വര്യങ്ങൾക്കും വേണ്ടിയാണ് ഈ ക്ഷേത്രനിർമാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് മോദി പറഞ്ഞു.
തുടർന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മഹന്ത് നൃത്യ ഗോപാൽ ദാസ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന തിരഞ്ഞെടുത്ത ഒമ്പത് ശിലകൾ കൂടി സ്ഥാപിച്ചു. ശിലാസ്ഥാപന ചടങ്ങിന് ശേഷം ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
ഡൽഹിയിൽനിന്ന് വിമാന മാർഗം ലഖ്നൗവിൽ എത്തിയ പ്രധാനമന്ത്രി അയോധ്യയിലെ ഹനുമാൻ ഗഡി ക്ഷേത്രത്തിൽ ആരാധന നടത്തിയതിന് ശേഷമാണ് ഭൂമി പൂജ ചടങ്ങിനെത്തിയത്. ക്ഷേത്ര ഭൂമിയിൽ പ്രധാനമന്ത്രി പാരിജാത വൃക്ഷത്തിന്റെ തൈ നട്ടതിന് ശേഷമാണ് ഭൂമി പൂജ ചടങ്ങുകൾ ആരംഭിച്ചത്. 12.05 മുതൽ ഒരുമണിക്കൂർ നീണ്ടുനിന്ന് ചടങ്ങിന് ശേഷമാണ് മോദി വെള്ളി ശില സ്ഥാപിച്ചത്. 135 സന്യാസികൾ അടക്കം 185 പേരാണ് ചടങ്ങിൽ പങ്കെടുത്തത്.പ്രധാനന്ത്രി ഉൾപ്പെടെയുള്ളവർ സദസിനെ ഹ്രസ്വമായി അഭിസംബോധന ചെയ്യുന്നതിനായി ചെറിയ വേദിയും ഒരുക്കിയിട്ടുണ്ട്.
