കൊച്ചി: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിൻറെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി. കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം തള്ളിയത്. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്‌നയ്ക്ക് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി പറഞ്ഞു.
സ്വപ്‌ന സ്വർണ്ണക്കടത്തിൽ പങ്കാളിയായതിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. യു.എ.പി.എ അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ആറിന് സ്വപ്നയുടെ ജാമ്യാപേക്ഷയിൽ നടന്ന വാദത്തിൽ ജാമ്യം അനുവദിക്കരുതെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. കേസ് അന്വേണാവസ്ഥയി ലാണെന്നും ജാമ്യം അനുവദിച്ചാൽ കേസിലെ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നുമായിരുന്നു എൻഐഎയുടെ വാദം.
അതേസമയം കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചത്. സ്വപ്‌നയുടെ ചില മൊഴികളുമായി ബന്ധപ്പെട്ട രേഖകൾ മാത്രമാണ് ഹാജരാക്കാൻ സാധിച്ചതെന്നും മറ്റ് തെളിവുകളില്ലെന്നും അവർ വാദിച്ചിരുന്നു.
