മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ പെട്ട് കാണാതായവരിൽ ആറു പേരുടെ കൂടെ മൃതദേഹങ്ങൾ കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇവ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ദുരന്തത്തിൽ പെട്ട് മരിച്ചവരുടെ മരണസംഖ്യ 49 ആയി.
അരമണിക്കൂറിന്റെ ഇടവേളകളിൽ രണ്ട് മൃതദേഹങ്ങൾ വീതമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പ്രദേശത്തേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്. ഉരുൾപൊട്ടി വന്നപ്പോൾ വന്നപ്പോൾ ഇവർ സമീപത്തെ പുഴയിലേക്ക് ഒലിച്ചുപോയതായിരിക്കാം എന്നാണ് കരുതുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തെരച്ചിലിൽ 43 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പെട്ടിമുടി ആറിൻറെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റർ വി സ്തൃതിയിൽ കാണാതായവർക്കായി വനപാലകസംഘം പ്രത്യേക തെരച്ചിലും നടത്തുന്നുണ്ട്. ഈ ഭാഗത്തു നിന്ന് കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കല്ലും മണ്ണും ഒഴുകിയെത്തി പ്രദേശം ചതുപ്പായതു രക്ഷാപ്രവർത്തനത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. എൻഡിആർഎഫ്, പോലീസ്, റവന്യു, ഫയർഫോഴ്സ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് തെരച്ചിൽ. ഇവർക്ക് എല്ലാ സഹായവുമായി സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും രംഗത്തുണ്ട്.
