തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. വണ്ണപ്പുറത്താണ് സംഭവം.
ശനിയാഴ്ച രാവിലെയാണ് പെൺകുട്ടി വീട്ടിൽ പ്രസവിച്ചത്. വീട്ടുകാർ ആംബുലൻസിൽ പെൺകുട്ടിയേയും നവജാത ശിശുവിനെയും തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ യാത്രാമധ്യേ കുട്ടി മരിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയത്.
സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയും കാമുകനും സ്കൂളിൽ സഹപാഠികളായിരുന്നു. ഇപ്പോൾ എറണാകുളത്ത് പഠിക്കുകയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.ഇയാൾക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് പോക്സോ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
