തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പിനായി എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിൽ എത്തി. സെക്രട്ടേറിയറ്റിലെ സിസിടിവി പരിശോധിക്കുന്നതിനായാണ് സംഘം എത്തിയത്. അസിസ്റ്റൻറ് പ്രോഗ്രാമർ വിനോദിൻറെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. രാവിലെ പത്തേകാലോടെയെത്തിയ സംഘം സി.സി.ടി.വി സർവർ റൂമിലടക്കം വിശദമായ പരിശോധനയാണ് നടത്തുന്നത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻറെ ഓഫീസ് ഉൾപ്പെട്ട നോർത്ത് ബ്ലോക്കിലെ ഓഫീസിൻറെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എൻഐഎ സംഘം പരിശോധിച്ചു. സ്വർണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ സെക്രട്ടേറിയറ്റ് സന്ദർശനം, ഇവർ ഇവിടെ ചെലവഴിച്ച സമയം ഇതിലെല്ലാം തെളിവ് ലഭിക്കാനായാണ് വിശദമായ പരിശോധന.
കേസ് അന്വേഷണത്തിൻറെ ഭാഗമായി 2019 ജൂൺ ഒന്ന് മുതൽ 2020 ജൂലൈ 10 വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞ് നൽകിയിരുന്നില്ല. തുടർന്ന് നേരിട്ട് വന്ന് പരിശോധിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എയുടെ ഇന്നത്തെ സന്ദർശനം.
