ചെന്നെെ: ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു എങ്കിലും പിന്നീട് ഭേദപ്പെട്ടിരുന്നു. എന്നാൽ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിൻറെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനിടെ വഷളാകുകയായിരുന്നു.
1946 ജൂൺ നാലിന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് എസ്പിബിയുടെ ജനനം. 1966ൽ പുറത്തിറങ്ങിയ ശ്രീശ്രീശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അദ്ദേഹം ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തെന്നിന്ത്യൻ ഭാഷകൾ, ഹിന്ദി എന്നിവ ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ 40000ത്തിലധികം പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സർക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കർണാടക, തമിഴ്‌നാട് സർക്കാരുകളുടെ പുരസ്‌കാരങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയ്ക്കായി നൽകിയ സംഭാവനകൾ പരിഗണിച്ച് 2012ൽ എൻ ടി ആർ ദേശീയ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷൻ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
1966ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എം ജി ആർ, ജെമിനി ഗണേശൻ, ശിവാജി ഗണേശൻ, തുടങ്ങിയ മുൻനിരനായകന്മാർക്കുവേണ്ടി പാടി. കടൽപ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തിൽ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി പാടിയത്.
ഭാര്യ സാവിത്രി. മകൻ എസ് പി ബി ചരൺ പ്രശസ്ത ഗായകനാണ്. പല്ലവി എന്നൊരു മകളുമുണ്ട്.
