കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ റിമാൻഡ് ചെയ്തു. അടുത്ത മാസം എട്ട് വരെയാണ് കോടതി റിമാൻഡ് ചെയ്തത്. വിയൂർ സെൻറർ ജയിലിലേക്ക് പോകാൻ താല്പര്യമില്ലെന്ന് സ്വപ്ന അറിയിച്ചതോടെ ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്കാണ് ഇപ്പോൾ മാറ്റിയത്. എൻ.ഐ.എയുടെ കസ്റ്റഡിയിലായിരുന്നു സ്വപ്നയുടെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് നടപടി.
സ്വപ്നയെ കസ്റ്റഡിയിൽ ലഭിച്ചതിനു ശേഷം എം.ശിവശങ്കറിനെ വിളിച്ചുവരുത്തി ഇരുവരെയും സമാന്തരമായി എൻഐഎ ചോദ്യം ചെയ്തിരുന്നു. ശിവശങ്കറുമായി ബന്ധപ്പെട്ടുള്ള സ്വപ്നയുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും സംബന്ധിച്ചാണ് ശിവശങ്കറിൽ നിന്ന് എൻഐഎ ചോദിച്ചറിഞ്ഞത്. സ്വപ്നയുടെയും മറ്റ് പ്രതികളുടെയും മൊബൈൽ ഫോണുകളിൽനിന്നും ലാപ്ടോപ്പിൽനിന്നും വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനമാക്കിയാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്.
സ്വപ്ന മറ്റ് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴികളിലെ വൈരുദ്ധ്യവും എൻ.ഐ.എ ചോദിച്ചറിഞ്ഞിട്ടുണ്ട്.
