പാലാ: കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ എടുക്കുന്നത് സംബന്ധിച്ച മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നു മാണി സി കാപ്പൻ എം എൽ എ. അതിനു മുമ്പേ ചിലർ സീറ്റു വീതം വയ്പ്പു വരെ നടത്തിയിരിക്കുകയാണ്.അതിനാൽ തന്നെ പാലാ സീറ്റു സംബന്ധിച്ച പ്രചാരണങ്ങളിൽ അടിസ്ഥാനമില്ല. ഇപ്പോൾ നടക്കുന്നത് അഭ്യൂഹങ്ങളാണ്. ഏതെങ്കിലും സീറ്റ് മോഹിക്കുന്നവർ അവരുടെ ആഗ്രഹം പലവിധം പുറത്തുവിടും. അതിനൊക്കെ മറുപടി പറയണ്ടേ കാര്യമില്ല.
പാലാ എൻ്റെ ഹൃദയമാണ്. മൂന്നു തവണ പരാജയപ്പെട്ട ശേഷം നേടിയതാണ് പാലാ. അത് ഞാൻ പരാജയപ്പെടുത്തിയ പാർട്ടിക്കു വിട്ടു നൽകണമെന്ന് എങ്ങനെ പറയാൻ കഴിയും. മാണി സി കാപ്പൻ ചോദിച്ചു. പാലായുടെ ആവശ്യങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരുക തന്നെ ചെയ്യും.
ജയിച്ച സീറ്റ് ഏതെങ്കിലും പാർട്ടി വിട്ടു നൽകുമോ? എൻ സി പി ദേശീയ നേതൃത്വത്തിൻ്റെ നിലപാടും അതു തന്നെയാണ്. ഞാൻ പാർട്ടി തീരുമാനത്തിനൊപ്പം തന്നെയാണ്. ഇത്തരം ചർച്ചകളോട് ഒന്നേ പറയാനുള്ളൂ. വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് എന്നും മാണി സി കാപ്പൻ പറഞ്ഞു.
