പാലാ: കേരളത്തിലെ കന്യാസ്ത്രീകൾക്കു റേഷൻ കാർഡും റേഷനും ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാണി സി കാപ്പൻ എം എൽ എയെ അറിയിച്ചു. ഇതു സംബന്ധിച്ചു ജൂണിൽ ഭക്ഷ്യമന്ത്രി പി തിലോത്തമന് മാണി സി കാപ്പൻ നിവേദനം നൽകിയിരുന്നു.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയതിൻ്റെ ഭാഗമായി വെൽഫെയർ സ്കീം പ്രകാരം അനുവദിച്ചിരുന്ന റേഷൻ പെർമിറ്റുകൾ നിർത്തലാക്കിയിരുന്നു. എന്നാൽ അപ്രകാരമുള്ള സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ടൈഡ് ഓവർ വിഹിതത്തിൽ നിന്നും റേഷൻ ലഭ്യമാകുന്നതിന് ഭക്ഷ്യവകുപ്പ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീകളാണെന്നതിൻ്റെ പേരിൽ വിവേചനം പാടില്ലെന്നു മാണി സി കാപ്പൻ പറഞ്ഞു.
