Hot Posts

6/recent/ticker-posts

രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് മോറട്ടോറിയം കാലയളവില്‍ പിഴ പലിശ ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍



രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക്  മോറട്ടോറിയം കാലയളവില്‍  പിഴ പലിശ ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന്  വിവിധ വായ്പകള്‍ക്ക് മാര്‍ച്ച് ഒന്നു മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറു മാസത്തേയ്ക്ക്  തിരിച്ചടവില്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ പലിശ മാത്രമല്ല, പിഴ പലിശയും ഈടാക്കുമെന്നായിരുന്നു ആര്‍ബിഐയുടേയും കേന്ദ്രസര്‍ക്കാരിന്റേയും നിലപാട്. ഇതിനെതിരെ നിലപാടെടുത്ത സുപ്രീം കോടതി സാധാരണക്കാരെ ഇത്തരം പ്രതിസന്ധികളില്‍ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

കടുത്ത വരുമാന ഞെരുക്കം നേരിടുമ്പോള്‍ മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കി നല്‍ണമെന്ന ഹര്‍ജിയില്‍ തീരുമാനമറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും ആര്‍ ബി ഐ യോടും പല കുറി ആവശ്യപ്പെട്ടിരുന്നു. ഇക്കാലത്ത് പലിശയ്ക്ക് മേല്‍ പലിശ ഈടാക്കുന്നത് ന്യായമല്ലെന്ന സൂചനയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചതാണിത്.  പിഴ പലിശ ഒഴിവാക്കിയതു മൂലം 6000 കോടി രൂപയുടെ  ബാധ്യതയാണ് ബാങ്കുകള്‍ക്ക് ഉണ്ടാകുക. അത് സര്‍ക്കാര്‍ നല്‍കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

ഭവന, വിദ്യാഭ്യാസ വായ്പകള്‍ക്കു പുറുമെ  ചെറുകിട സംരംഭകര്‍ക്കുള്ള  വായ്പയിലും ക്രെഡിറ്റ് കാര്‍ഡ്  വായ്പ, പേഴ്‌സണല്‍ ലോണ്‍, പര്‍ച്ചേയ്‌സ് വായ്പ എന്നിവയിലെല്ലാം മോറട്ടോറിയം കാലയളവില്‍ പിഴ പലിശ ഈടാക്കില്ല. ഇക്കാലയളവിലെ പലിശ പൂര്‍ണമായി ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം പരിഗണിച്ച് കോടതി അന്തിമ വിധി പുറപ്പെടുവിക്കും.
Reactions