പാലാ: കാൽ നൂറ്റാണ്ടായി സുരേഷ് ഗോപിയ്ക്ക് പാലാകുരിശുപള്ളി മാതാവിനോടുള്ളത് കടുത്ത വിശ്വാസാരാധനയാണ്. ഇരുപത്തഞ്ചോളം വർഷങ്ങൾക്ക് മുമ്പ് തൻ്റെ സൂപ്പർ ഹിറ്റ് ചിത്രം 'ലേലം ' ചിത്രീകരണ സമയത്താണ് അദ്ദേഹം ആദ്യമായി കുരിശുപള്ളി മാതാവിനടുത്തെത്തിയത്. അതിനു ശേഷം പാലായിൽ വരുമ്പോഴൊക്കെ മാതാവിൻ്റെ അടുത്തെത്തി പ്രാർത്ഥിച്ച് മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളൂ.. തൻ്റെ 'കാവൽ ' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അദ്ദേഹം പാലായിലെത്തിയത്.സുരേഷ് ഗോപിയുടെ അടുത്ത ചിത്രമായ 'ഒറ്റക്കൊമ്പൻ' പാലായിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത് .... അടുത്ത മാസം അതിൻ്റെ ചിത്രീകരണം പുനരാരംഭിക്കും... കുരിശുപള്ളിയിലെ പ്രാർത്ഥനക്കു ശേഷം പാലാ കിഴതടിയൂർ പള്ളിയിലും എത്തി പ്രാർത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഒറ്റക്കൊമ്പൻ സിനിമയുടെ സംവിധായകൻ മാത്യൂസ് തോമസ് , സുരേഷ് ഗോപിയുടെ കുടുംബ സുഹൃത്തും പൊതു പ്രവർത്തകനുമായ ബിജു പുളിക്കകണ്ടം എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.