തിരുവനന്തപുരം: സംസഥാനത് ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ യുവ ഡോക്ടർ ഉൾപ്പെടെ 41 പേർ അറസ്റ്റിലായി . ടെലഗ്രാം , വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പങ്കുവച്ചത് ആറു മുതല്‍ 15 വയസു വരെയുളള കുട്ടികളുടെ നഗ്ന ചിത്രങ്ങളെന്ന് സൈബർ ഡോമ നോഡൽ ഓഫീസർ എ ഡി ജി പി മനോജ് എബ്രഹാം പറഞ്ഞു .
കുട്ടികൾക്കെതിരിയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ലൈംഗിക ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ പി- ഹണ്ട് എന്ന പദ്ധതി പോലീസ് നടപ്പിലാക്കുന്നത്. എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശം അനുസരിച്ച് 465 സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി. കുട്ടികളുടെ നഗ്‌ന ചിത്രങ്ങളുള്ള മൊബൈല്‍ ഫോണുകളും, ടാബും, ആധുനിക ഹാര്‍ഡിസ്‌കുകളും, മെമ്മറി കാര്‍ഡുകളും, ലാപ്‌ടോപ്പുകളും, കംപ്യൂട്ടറും അടക്കം 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍നിന്നാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത്. സൈബർ ഡോമിന്റെ കീഴിലുള്ള കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ ഏക്സ്‌പ്ലോയിറ്റേഷൻ ടീമാണ് ഓൺലൈൻ ലോകത്തെ ഇത്തരം കുറ്റവാളികളെ കണ്ടെത്തി വിവരം ശേഖരിക്കുന്നത്.
സുഖലോകം, സ്‌കൂള്‍, തേനൂറും ഈന്തപ്പഴം തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളില്‍ ഓരോ ഗ്രൂപ്പുകളിലുമായി നാനൂറിലധികം അംഗങ്ങളുണ്ടായിരുന്നു. 6 വയസു മുതല്‍ 15 വയസുവരെയുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങളാണ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്തത്.
ഐടി മേഖലയില്‍ സാങ്കേതിക പരിജ്ഞാനമുള്ള പ്രൊഫഷണലുകളാണ് ഗ്രൂപ്പുകളിലുണ്ടായിരുന്നത്. സാങ്കേതിക ജ്ഞാനം ഉള്ളതിനാല്‍, നഗ്‌ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് മറയ്ക്കാന്‍ ഇവര്‍ ആധുനിക ടൂളുകളാണ് ഉപയോഗിച്ചത്. കുട്ടികളെ കടത്തുന്നതിലും ഇവര്‍ക്കു ബന്ധമുള്ളതിന്റെ സൂചനകള്‍ ചാറ്റില്‍നിന്നും ലഭിച്ചതായി പൊലീസ് പറയുന്നു.