തീക്കോയി: ഈരാറ്റുപേട്ട - വാഗമൺ റൂട്ടിൽ കാരികാട് ടോപ്പ് വെയ്റ്റിംഗ് ഷെഡിന് മുകളിൽ വ്യൂവിംഗ് പ്ലാറ്റ്ഫോമും ശിൽപ്പവും നിർമ്മിച്ചിരുന്നു. എന്നാൽ പണി പൂർത്തിയാകാത്തതിനാൽ സുരക്ഷാ വേലിയോ സെക്യൂരിറ്റി ഉദ്യോഗസ്ഥരെയോ നിയമിച്ചിട്ടുമില്ല. വാഗമൺ സന്ദർശനത്തിനെത്തുന്ന സഞ്ചാരികളിൽ ഭൂരിപക്ഷവും ഇപ്പോൾ ഈ പണിപൂർത്തിയാകാത്ത കെട്ടിടത്തിന് മുകളിൽ കയറിയാണ് ചാഞ്ഞും ചരിഞ്ഞുമുള്ള സെൽഫി എടുപ്പും കാഴ്ച കാണലുമെല്ലാം നടത്തുന്നത്.. താഴെ ജീവനെടുക്കാൻ പാകത്തിൽ അഗാധമായ താഴ്ചയിൽ കൊക്ക ഒരു ചുവടിനപ്പുറം ഉള്ളത് ആവേശക്കൊടുമുടിയിൽ നിൽക്കുന്ന സഞ്ചാരികൾ ശ്രദ്ധിക്കുന്നതേയില്ല.
സാമൂഹിക പ്രവർത്തകനായ എബി ഇമ്മാനുവലാണ് ഇവിടുത്തെ അപകടാവസ്ഥ അതി വേഗത്തിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അധികാര കേന്ദ്രങ്ങളെ സമീപിച്ചത്.. സമീപ വാസികളും പരിസ്ഥിതി- സാമൂഹിക പ്രവർത്തകരും നിരവധി തവണ ഈ അപകടാവസ്ഥ അധികൃതരെ ചൂണ്ടിക്കാട്ടിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഓരോദിവസവും മുകളിൽ കയറുന്നവരുടെ എണ്ണം കൂടുകയാണ്. ഇതുവരെയും ആർക്കും അപകടം പറ്റിയില്ലല്ലോ എന്ന ഭാവമാണ് നടപടിയെടുക്കേണ്ടവരുടെ മുഖത്തുള്ളത്.
"പല തവണ പരാതികൾ നൽകുകയും അപകടാവസ്ഥ ചൂണ്ടിക്കാണിക്കുകയും ചെയ്തു. മൊബൈൽ സെൽഫികളുമായി ഈ അജൈവനിർമ്മിതിയുടെ സുരക്ഷാമതിലുകളില്ലാത്ത വരമ്പുകളിലൂടെ കുഞ്ഞുങ്ങളും ചെറുപ്പക്കാരുമൊക്കെ അശ്രദ്ധമായി നീങ്ങുന്നതുകാണുമ്പോൾ ഞെട്ടലാണ്. എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് മാത്രമേ കേസെടുക്കാവു... അധികാരികൾക്കെതിരെ അധികാരികളോട് ജനാധികാരത്തോടെ പറയുന്നു.." എബി ഇമ്മാനുവൽ പറഞ്ഞു.

