ഇന്ത്യന്‍ വ്യോമഗതാഗതത്തിലെ വനിതാ ശാക്തീകരണത്തിന് ഏറ്റവും പുതിയ വിജയഗാഥ രചിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോവിലെ സിലിക്കണ്‍വാലിയില്‍ നിന്നും വനിതകള്‍ മാത്രം നിയന്ത്രിച്ച യാത്രാവിമാനം ഇന്ന് രാവിലെ ബംഗളൂരുവിലെത്തി.ഇതാദ്യമായാണ് ഒരു വനിതാ പൈലറ്റ് ടീം ഉത്തരധ്രുവത്തിന് മുകളിലൂടെ പറന്ന് ചരിത്രം സൃഷ്ടിക്കുന്നത്. ഏതൊരു പ്രൊഫഷണൽ പൈലറ്റിനും ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്.
ഉത്തരധ്രുവത്തിലൂടെ പറക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്, എയർലൈൻ കമ്പനികൾ തങ്ങളുടെ മികച്ച പരിചയസമ്പന്നരായ പൈലറ്റുമാരെ ഈ റൂട്ടിലേക്ക് അയയ്ക്കുന്നത്. ഇത്തവണ സാൻ ഫ്രാൻസിക്കോയിൽ നിന്ന് ധ്രുവപാതയിലൂടെ ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് എയർ ഇന്ത്യക്കു വേണ്ടി വനിതാ പൈലറ്റ് ടീം വെല്ലുവിളി ഏറ്റെടുത്ത് വിജയകരമായി പൂർത്തികരിച്ചിരിക്കയാണ്.
ആകെ 17000 കിലോമീറ്ററുകള്‍ 17 മണിക്കൂറുകള്‍ താണ്ടിയാണ് വനിതകള്‍ ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. കേരളമെന്ന രേഖപ്പെടുത്തിയ വിമാനമാണ് ചരിത്രമായ വ്യോമഗതാഗതം സാദ്ധ്യമാക്കിയത്.
മുഖ്യപൈലറ്റ് സോയാ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് വിമാനം നിയന്ത്രിച്ചത്. ക്യാപ്റ്റന്‍ സോയയ്‌ക്കൊപ്പം, ക്യാപ്റ്റന്‍ പാപാഗാരി തന്‍മയി, ക്യാപ്റ്റന്‍ ആകാന്‍ഷാ സോനാവാരേ, ക്യാപ്റ്റന്‍ ശിവാനി മന്‍ഹാസ് എന്നിവരുടെ സംഘമാണ് വിമാനം പറത്തിയത്.8000 മണിക്കൂര്‍ വിമാനം പറത്തി ശേഷി നേടിയ പൈലറ്റുമാരാണ് വിമാനം നയിച്ചത്. വിമാനത്തിലെ മറ്റ് ജീവനക്കാരും വനിതകളായിരുന്നു.
ആകെ 248 പേരാണ് വിമാനത്തിൽ യാത്രചെയ്തത്. 238 ടിക്കറ്റുകളും തുടക്കത്തിലേ ബുക്ക് ചെയ്തിരുന്നു എന്നതും എയർ ഇന്ത്യക്ക് നേട്ടമായി. ഇതേവിമാനം ഇന്ന് മുഴുവൻ പുരുഷന്മാരായ ജീവനക്കാരുമായി അമേരിക്കയിലേക്ക് തിരികെ പറക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്.
