മുംബൈ :താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദം തുടരുന്ന പശ്ചാത്തലത്തില്‍ നടന്‍ സെയ്ഫ് അലിഖാന് സുരക്ഷ നല്‍കി മുംബൈ പോലീസ്. ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപിച്ച് രാഷട്രീയ നേതാക്കളുള്‍പ്പെടെ ഒട്ടനവധിയാളുകള്‍ രംഗത്തിെയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാന്‍ നടന് പ്രത്യേക സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്.
വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ ഉത്തര്‍പ്രദേശില്‍ കേസെടുത്തിട്ടുണ്ട്. ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്റ്റേഷനിലെ തന്നെ എസ്‌ഐയുടെ പരാതിയിലാണ് കേസ്. മതസ്പര്‍ധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്.ഐ.ആറിന്റെ പതിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ വികാരത്തെ തൊട്ടുകളിച്ചാൽ അത് പൊറുക്കില്ലെന്നുെ ത്രിപാഠി ഇതോടൊപ്പം കുറിച്ചിരുന്നു.
മധ്യപ്രദേശ് സര്‍ക്കാറും വെബ് സീരീസിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആര്‍ക്കും മറ്റുള്ളവരുടെ വിശ്വാസങ്ങളെ മുറിപ്പെടുത്താനുള്ള അധികാരമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ജയിലില്‍ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
ആമസോണ്‍ പ്രൈം വീഡിയോയില്‍ വെള്ളിയാഴ്ച റിലീസ് ചെയ്ത 'താണ്ഡവ്' ഒന്‍പത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ്. വെബ്‌സീരീസിന്റെ ആദ്യ എപ്പിസോഡിലെ 17ാം മിനിറ്റിലാണ് വിവാദമായ രംഗം. ഡിംപിള്‍ കപാഡിയ, സുനില്‍ ഗ്രോവര്‍, ടിഗ്മാന്‍ഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹര്‍ ഖാന്‍, അമീറ ദസ്തൂര്‍, മുഹമ്മദ് എന്നിവര്‍ വേഷമിട്ടിട്ടുണ്ട്..