തിരുവനന്തപുരം : കന്യാസ്ത്രീക്ക് എതിരെ മോശം പരാമർശം നടത്തിയ പരാതിയിൽ പി.സി.ജോർജ് എംഎൽഎയെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ശാസിച്ചു. അന്തസും ധാർമികമൂല്യവും നിലനിർത്താൻ അംഗങ്ങൾ ബാധ്യസ്ഥരാണെന്ന് സ്പീക്കർ വ്യക്തമാക്കി. ശാസന ആദരവോടെ സ്വീകരിക്കുന്നതായി പി.സി. ജോർജ് പറഞ്ഞു. താൻ ആക്ഷേപിച്ചത് കന്യാസ്ത്രീയെ അല്ലെന്നും അവരെ സഭയിൽ നിന്നു പുറത്താക്കിയതാണെന്നും പി.സി. ജോർജ് പറഞ്ഞു.
കന്യാസ്ത്രീക്ക് എതിരെ മോശം പരാമർശം നടത്തിയ പരാതിയിൽ ജോർജിനെ ശാസിക്കണമെന്ന പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്നലെ നിയമസഭ അംഗീകരിച്ചിരുന്നു. എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നതായി പി.സി.ജോർജ് നിയമസഭയെ അറിയിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അധിക്ഷേപിച്ച കന്യാസ്ത്രീക്കെതിരെയാണു താൻ ശബ്ദമുയർത്തിയത്. അത്തരം സാഹചര്യങ്ങളിൽ ഈ നിലപാട് ആവർത്തിക്കുമെന്നും ജോർജ് ഇന്നലെ പറഞ്ഞു.
