തിരുവനന്തപുരം: കിന്‍ഫ്ര ജൂനിയര്‍ മാനേജര്‍ കോ-ഓര്‍ഡിനേഷന്‍ തസ്തികയിൽ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ മകന്‍ നിഖിലിന് നിയമനം നൽകിയതിന്‍റെ വിവരങ്ങൾ നിയമസഭയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു . ഈ തസ്തികയിലേക്ക് ആവശ്യമായ പ്രവൃത്തി പരിചയം അദ്ദേഹത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അസിസ്റ്റ്ന്റ് മാനേജര്‍ തസ്തികയിൽ മന്ത്രി ഇ.പി. ജയരാജന്റെ അടുപ്പക്കാരനും ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറുമായിരുന്ന എ. കണ്ണന്റെ മകന്‍ നിഖിലിനാണ് കിന്‍ഫ്രയില്‍ നിയമനം ലഭിച്ചത്. ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു നിഖില്‍. നിഖിലിനും വേണ്ടത്ര യോഗ്യതയില്ല. അസിസ്റ്റന്റ് മാനേജര്‍ തസ്തികയിൽ അപര്‍ണ്ണയെയാണ് നിയമിച്ചത്. ഇടതുപക്ഷക്കാരനും എകെജിസിടി മുന്‍ സംസ്ഥാന നേതാവുമായിരുന്ന പ്രൊഫ. വി. കാര്‍ത്തികേയന്‍നായരുടെ മകളാണ്.ഡെപ്യൂട്ടി മാനേജര്‍ തസ്തികയിൽ യു.എസ്.രാഹുല്‍ എന്നയാള്‍ക്കാണ് നിയമനം ലഭിച്ചത്. റിയാബിന്റെ ചെയര്‍മാനും സിപിഎമ്മുകാരനുമായ എന്‍. ശശിധരന്‍ നായരുടെ മകളുടെ ഭര്‍ത്താവാണ് രാഹുല്‍.
ഈ തസ്തികയിലേക്ക് 2019 ലാണ് ആദ്യം നോട്ടിഫിക്കേഷന്‍ നല്‍കിയത്. അന്ന് രാഹുല്‍ അപേക്ഷിച്ചിരുന്നില്ല. അതുകാരണം അഭിമുഖം മരവിപ്പിച്ചു. വീണ്ടും 2020 മേയ് മാസത്തിൽ അപേക്ഷ ക്ഷണിച്ചു. ആദ്യ നോട്ടിഫിക്കേഷന്‍നില്‍ എച്ച്ആര്‍എമ്മിൽ മിനിമം 10 വര്‍ഷം അനുഭവപരിചയം എന്നാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. പക്ഷേ, രാഹുലിന് ആ യോഗ്യത ഇല്ലാത്തതിനാൽ രണ്ടാമത്തെ നോട്ടിഫിക്കേഷനില്‍ യോഗ്യത തിരുത്തി രാഹുലിനെ നിയമിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
