ന്യൂഡൽഹി: മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജൻ ഗോഗോയ്ക്കെതിരെയുള്ള ലൈംഗിക ആരോപണത്തിൽ ഗൂഢാലോചന സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി നിയമിച്ച സമിതി. സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് രണ്ട് വർഷം മുൻപുള്ള പരാതിയിൽ തുടരന്വേഷണത്തിന് സാധ്യത ഇല്ലെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും അറിയിച്ചു. റിട്ടയേര്‍ഡ് ജസ്റ്റിസ് എ.കെ. പട്നായിക് നൽകിയ റിപ്പോർട്ടിൻ മേലാണ് കോടതി നടപടി.
സംഭവും പുറത്തു വന്നിട്ട് രണ്ട് വർഷം കഴിഞ്ഞു. കേസിലെ ഇലക്ട്രോണിക് തെളിവുകൾ ശേഖരിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണന്നും കേസ് തുടരേണ്ടതില്ലെന്ന് കോടി പറഞ്ഞു. കേസിൽ അന്വേഷണം നടത്തിയ സമിതി നിലപാട് എടുത്തിട്ടുണ്ടെന്നും കോടതി അറിയിച്ചു. ജുഡീഷ്യൽ തലത്തിലും ഭരണതലത്തിലും രഞ്ജൻ ഗോഗോയ് എടുത്തിട്ടുള്ള കർശന നടപടികൾ ഗൂഢാലോചനയ്ക്ക് കാരണമായെന്നാണ് സമിതിയുടെ വിലയിരുത്തൽ.
സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റായി 2014 മേയ് മുതൽ കഴിഞ്ഞ ഡിസംബർ 21 വരെ പ്രവർത്തിച്ചയാളാണു പരാതിക്കാരി. ചീഫ് ജസ്റ്റിസിനെതിരെ ആരോപണവുമായി സുപ്രീം കോടതിയിലെ 22 ജഡ്ജിമാർക്കു ഇവർ പരാതി അയച്ചതോടെയാണ് സംഭവം വിവാദമായത്. വാദങ്ങൾക്കു പിൻബലമായുള്ള രേഖകൾ സഹിതം വിശദമായ സത്യവാങ്മൂലവും നൽകിയിരുന്നു.
പിന്നാലെ രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗികാരോപണം മൂന്നംഗ സമിതി അന്വേഷിച്ച് തള്ളിയിരുന്നു. ജസ്റ്റിസ് എസ്.എ ബോംബ്ഡെ, ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ അന്വേഷണസമിതിയാണ് അന്വേഷിച്ച് ക്ലീന്‍ചിറ്റ് നല്‍കിയത്.
ചീഫ് ജസ്റ്റിസിനെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്നു അഭിഭാഷകന്‍ ഉൽസവ് ബെയിൻസ് വെളിപ്പെടുത്തിയിരുന്നു. ഉൽസവ് ബെയിൻസിന്റെ പരാതിയിൽ സുപ്രീംകോടതി ജഡ്ജിയായിരുന്നു തുഷാർ മേത്തയുടെ നിർദേശപ്രകാരം സ്വയം കേസെടുക്കുകയും ജസ്റ്റിസ് എ.കെ. പട്‍നായിക്കിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിനോട് ഗൂഢാലോചന അന്വേഷിക്കാൻ നിർദേശം നൽകുകയും ചെയ്തു.


