സിഡ്നി: തങ്ങളുടെ പ്ലാറ്റ്ഫോമിൽ വാർത്തകൾ വന്നാൽ അതിനു ഫെയ്സ്ബുക്, ഗൂഗിൾ തുടങ്ങിയ ടെക്ക് ഭീമന്മാർ പണം മുടക്കണമെന്ന ഓസ്ട്രേലിയയുടെ പുതിയ നിയമത്തിന് തിരിച്ചടി നൽക്കി ഫെയ്സ്ബുക്. ഓസ്ട്രേലിയൻ ഉപയോക്താക്കളെ ഫെയ്സ്ബുക്കിൽ വാർത്തകൾ വായിക്കുന്നതിൽനിന്നും ഷെയർ ചെയ്യുന്നതിൽനിന്നും വിലക്കികൊണ്ടാണ് ഫെയ്സ്ബുക് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചത് .
ഗൂഗിളിലും ഫെയ്‌സ്ബുക്കിലും വരുന്ന വാര്‍ത്താ ലിങ്കുകളില്‍ വായനക്കാര്‍ ക്ലിക്കു ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിച്ച മാധ്യമത്തിന് ഇരുകമ്പനികളും പണം നല്‍കണമെന്നാണ് ഓസ്ട്രേലിയയുടെ ആവശ്യം. ഗൂഗിളും ഫെയ്സ്ബുക്കും ഇതിനെതിരെ പോരാടുന്നുണ്ടെങ്കിലും നിയമം പാസാക്കാന്‍ തന്നെയാണ് സർക്കാരിന്റെ തീരുമാനം.
വ്യാഴാഴ്ച രാവിലെയോടെ എല്ലാ പ്രാദേശിക, ആഗോള വാർത്താ വെബ്സൈറ്റുകളുടെ ഫെയ്സ്ബുക് പേജുകളും ലഭ്യമല്ലാതായി. നിരവധി സർക്കാർ ആരോഗ്യ, അടിയന്തര സാഹചര്യ പേജുകളും ബ്ലോക്കാക്കിയെങ്കിലും പിന്നീട് അബദ്ധം പറ്റിയതാണെന്ന് ഫെയ്സ്ബുക് അറിയിച്ചു. ഈ നീക്കം സമൂഹമാധ്യമ ഭീമന്മാർ ശക്തിയുണ്ടെന്നു കാണിക്കാൻ ചെയ്യുന്നതാണെന്ന നിലപാടാണ് ഓസ്ട്രേലിയൻ സർക്കാർ എടുത്തത്.
അതേസമയം, മൂന്ന് ഓസ്ട്രേലിയൻ മാധ്യമ ഔട്ട്‌ലെറ്റുകളുമായി ഗൂഗിൾ അടുത്ത ദിവസങ്ങളിൽ കരാർ ഒപ്പിട്ടിരുന്നു. ഫെയ്സ്ബുക്കിന്റെ നടപടി വരുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് റൂപേർട്ട് മർഡോക്കിന്റെ മാധ്യമ കോർപ്പറേഷനുമായി ഗൂഗിൾ കരാർ ഒപ്പിട്ടത്. ഇതോടെ സർക്കാരുമായി അനുരഞ്ജനപ്പെട്ടു പോകാനുള്ള നീക്കമാണ് ഗൂഗിൾ നടത്തുന്നതെന്നു വിലയിരുത്തപ്പെടുന്നു. പേജുകൾ ബ്ലോക്ക് ആക്കിയതോടെ സർക്കാരിനെ ഫെയ്സ്ബുക്ക് വെല്ലുവിളിക്കുകയാണോ എന്ന ചോദ്യവും ഉയരുന്നു.
വാർത്തകളിലൂടെ ഫെയ്സ്ബുക്കും ഗൂഗിളും കോടിക്കണക്കിനു രൂപയാണ് നേടുന്നത്. എന്നാൽ, ഈ വാർത്തകൾ തയാറാക്കുന്ന പ്രസാധകർക്ക് ഇതിന്റെ മെച്ചം ലഭിക്കുന്നില്ല. വാർത്ത തയാറാക്കുന്നവർക്കും ലാഭത്തിന്റെ ഒരു വിഹിതം ലഭിക്കുന്ന രീതിയിൽ ഒട്ടേറെ രാജ്യങ്ങൾ നിയമനിർമാണം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ഓസ്ട്രേലിയയുടെ നീക്കവും.


