കൊച്ചി: കാഞ്ഞിരപ്പള്ളി എസ്.ഡി.കോളേജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ആരേപിച്ച് പ്രതിഷേധം. ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ചു. ജെസ്‌നയുടെ ബന്ധുവാണ് ഹൈക്കോടതി ജഡ്ജി വി. ഷിര്‍സിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ചത്. ജഡ്ജിയുമായി വാഹനം ഹൈക്കോടതി വളപ്പിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു സംഭവം.
ഇന്ന് രാവിലെ 10 മണിയോടൊണ് സംഭവം. ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണം, സംഭവത്തിലെ പോലീസിന്റെ ഒത്തുകളി അവസാനിപ്പിക്കണം എന്നിവ ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി ബന്ധു പ്രതിഷധം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ജഡ്ജിയുടെ വാഹനം ഇതുവഴി കടന്നുപോയത്. തുടര്‍ന്ന് ജഡ്ജിയുടെ വാഹനത്തിന് നേരെ ഇയാള്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു.
2018 മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്നയെ ആരും കണ്ടിട്ടില്ല.
ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പോലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവു ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്.
ബെംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലുംതെളിവുകൾ ലഭിച്ചില്ലെന്നു പോലീസ് പറയുന്നു.


