തിരുവനന്തപുരം: തന്നെ കാണാന്‍ വന്ന ഉദ്യോഗാര്‍ത്ഥികളുടെ മനസ് വിഷമിച്ചെങ്കില്‍ അത് കുറ്റബോധം മൂലമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താന്‍ സംസാരിച്ച ശേഷം ഉദ്യോഗാര്‍ത്ഥികളുടെ മുഖത്തുനിന്ന് കുറ്റബോധം താന്‍ വായിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മന്ത്രിയുടെ സമീപനം തങ്ങളെ ഞെട്ടിച്ചുവെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
583 -ാം റാങ്കുള്ള ലയയ്ക്ക് റാങ്ക് ലിസ്റ്റ് പത്ത് വര്‍ഷം നീട്ടിയാലും ജോലി ലഭിക്കുമെന്ന് വിചാരിക്കുന്നുണ്ടോ എന്നായിരുന്നു മന്ത്രി ചോദിച്ചത്. നല്ലത് മാത്രം ചെയ്‌തൊരു സര്‍ക്കാരിനെ മോശപ്പെടുത്താന്‍ വേണ്ടി ശത്രുക്കളുടെ കൈയ്യിലെ കരുവായിട്ടല്ലേ നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം ഉദ്യോഗാര്‍ത്ഥികളോട് ചോദിച്ചിരുന്നു. ഇതേത്തുടർന്നാണ് മന്ത്രിയുടെ സമീപനം തങ്ങളെ ഞെട്ടിച്ചുവെന്ന് ഉദ്യോഗാർഥികൾ പറഞ്ഞത്.
സംഘടനാ നേതാക്കളായല്ല ഉദ്യോഗാര്‍ത്ഥികള്‍ എന്ന നിലയിലാണ് അവരോട് സംസാരിച്ചതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പിന്നീട് പറഞ്ഞു. സര്‍ക്കാര്‍ നല്ലത് മാത്രമെ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ സംസാരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സങ്കടം ഉണ്ടായെങ്കില്‍ അത് സ്വഭാവികം മാത്രമാണ്. അത് കുറ്റബോധത്തില്‍ നിന്ന് ഉണ്ടായ സങ്കടം ആണെന്നും മന്ത്രി പറഞ്ഞു.


