കൊച്ചി: തൊഴിൽ തട്ടിപ്പു നടത്തി ലക്ഷങ്ങൾ തട്ടിയെന്ന ആരോപണം നിഷേധിച്ച് സോളർ കേസ് പ്രതി സരിത എസ്. നായർ. ഇപ്പോൾ പുറത്തു വന്നിട്ടുള്ളത് തന്റെ ശബ്ദമല്ലെന്നും വ്യാജ വാർത്തകളോടു തനിക്കു പ്രതികരിക്കേണ്ടതില്ലെന്നും സരിത നായർ പറഞ്ഞു. അതു തന്റെ ശബ്ദമാണെന്നതിന് ഒരു തെളിവുമില്ല. സിബിഐ അന്വേഷണം വന്നപ്പോൾ മുതൽ നടക്കുന്ന ഗൂഢാലോചനയാണിത്. മോഹൻലാലിന്റെയൊക്കെ ശബ്ദം എത്രയോ മിമിക്രിക്കാർ അനുകരിക്കുന്നുണ്ടെന്നും. ഗൂഢാലോചനക്കാർ ഇവരുടെയെല്ലാം സഹായത്തിലാണ് ഇതു ചെയ്തിരിക്കുന്നത്. ഇതിനു പിന്നിലുള്ള ഗൂഢാലോചന കണ്ടു പിടിക്കാൻ കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ടെന്നും സരിത നായർ വ്യക്കതമാക്കി.’
ഫോണിൽനിന്ന് 317 തവണ വിളിച്ചു, സംസാരിച്ചു എന്നതെല്ലാം അംഗീകരിച്ചാലും ഈ റെക്കോർഡിലുള്ള കാര്യങ്ങളാണു സംസാരിച്ചത് എന്നു വരാൻ നിർബന്ധമില്ല. ഇതു പോലീസ് അന്വേഷിക്കുന്ന വിഷയമാണ്. പരാതിക്കാരൻ തന്നെ കണ്ടിട്ടില്ലെന്നാണു പോലീസിനു നൽകിയിട്ടുള്ള മൊഴിയും എഫ്ഐആറിലുമുള്ളത്. ഒരിക്കലും തന്നെ കണ്ടിട്ടില്ല എന്നു മാധ്യമങ്ങളോടും പറഞ്ഞിട്ടുണ്ട്. കാണാതെ എങ്ങനെ പൈസ തന്നു എന്നാണ് പറയുന്നത്? അക്കൗണ്ട് രേഖകളിലൊന്നും അരുൺ എന്നൊരാൾ പണം തന്നതിന്റെ രേഖകളില്ല. രണ്ടു വർഷത്തെ മുഴുവൻ രേഖകളും പരിശോധിച്ചിട്ടും ഈ പേരിൽ ഒരാൾ അക്കൗണ്ടിൽ പണം ഇട്ടതു കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചില്ല.ഇപ്പോൾ പുറത്തു വരുന്ന ആരോപണത്തിനു പിന്നിൽ ഒരു യൂത്ത് കോൺഗ്രസുകാരനാണ് എന്നാണ് അന്വേഷണത്തിൽ മനസിലായത്. ഇതു വിലപ്പോവില്ല. രണ്ടുമൂന്നാഴ്ചയായി പലരും തന്നെ വിളിച്ച് സിബിഐ അന്വേഷണത്തിൽ മൊഴികൊടുക്കരുതെന്നു പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ട്. കേസിൽനിന്നു പിൻമാറണം, ഉമ്മൻ ചാണ്ടിയെ എന്തിനാണ് ഉൾപ്പെടുത്തിയതു തുടങ്ങി വിളികൾ വരുന്നുണ്ട്. അതെല്ലാം അവഗണിച്ചാണ് മുന്നോട്ടു പോകുന്നത്. നിയമത്തിന്റെ വഴിയേ പോകുമ്പോൾ പിന്നെ ഇതൊന്നും പരിഗണിക്കേണ്ടതില്ലെന്നും സരിത പറഞ്ഞു.


