ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ നടൻ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തു ഡൽഹി പോലീസ്. സിദ്ദുവിനും മറ്റു മൂന്നുപേരെക്കുറിച്ചും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെയാണ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ വന്‍നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമമെന്നാണ് കര്‍ഷക സംഘടനകള്‍ പറഞ്ഞിരുന്നു.
ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയശേഷം ഒളിവിൽ പോയ നടനെതിരെ പോലീസ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയും സമൂഹമാധ്യമങ്ങളിൽ ദീപ് സിദ്ധുവിന്റെ വിഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഒളിസങ്കേതത്തിൽ സ്വയം ചിത്രീകരിച്ച വിഡിയോകൾ വിദേശത്തുള്ള സുഹൃത്തിന് അയച്ചു കൊടുത്തെന്നാണ് പോലീസിന്റെ നിഗമനം. കർഷക നേതാക്കൾക്കെതിരെയും ഡൽഹി പോലീസിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച് ദീപ് സിദ്ധു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ വിദേശത്തു നിന്നാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നു പോലീസ് കണ്ടെത്തിയിരുന്നു. വിദേശത്തുനിന്ന് ദീപ് സിദ്ധുവിന്റെ പെൺസുഹൃത്താണ് വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.