ബുലന്ദ്ഷഹര്‍: യുപിയില്‍നിന്ന് വീണ്ടും ദാരുണവാർത്ത. കാണാതായ പന്ത്രണ്ടുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി .ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ നിന്ന് ആറു ദിവസം മുമ്പ് കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹമാണ് ഗ്രാമത്തിലെ ഒരു വീടിന് സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് 22കാരനായ ഹരേന്ദ്രയെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ കാണാതായ ദിവസം നാട്ടിലേക്കു മുങ്ങിയിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന ശേഷം കുഴിച്ചിട്ടതാകാമെന്നാണു പൊലീസിന്റെ നിഗമനം.
ഫെബ്രുവരി 25ന് പാടത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം പണിയെടുത്തിരുന്ന പെണ്‍കുട്ടി ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാനായി വീട്ടിലേക്കു മടങ്ങിയതാണ്. പിന്നീട് പെണ്ണകുട്ടിയെ കാണാതായി. പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല . വൈകിട്ട് വീണ്ടും പാടത്ത് എത്തിയപ്പോള്‍ മദ്യപിച്ചു ലക്കുകെട്ട ഒരാളെ കണ്ടെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്നു ദിവസത്തോളം തിരച്ചില്‍ നടത്തിയ ശേഷം ഫെബ്രുവരി 28നാണ് മകളെ കാണാനില്ലെന്നു മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പൊലീസും നാട്ടുകാരും ചേര്‍ന്നു തിരച്ചില്‍ നടത്തുന്നതിനിടെയാണ് പാടത്തിനു അടുത്തുളള വീടിനു സമീപം കുഴിയെടുത്തത് ഇവരുടെ ശ്രദ്ധയില്‍പെടുന്നത്. കുഴി മാന്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒരു അച്ഛനും മകനുമാണ് വീട്ടില്‍ താമസിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമസ്ഥനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മകനെയാണ് ഷിംലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ തൊഴിലാളിയായ ഇയാള്‍ സംഭവദിവസം വീട്ടിലുണ്ടായിരുന്നെങ്കിലും സംഭവശേഷം ഒളിവിലായിരുന്നു. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് സാഹചര്യത്തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നും പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ പറഞ്ഞു.
മൃതദേഹം കണ്ടെത്തിയ വീട്ടില്‍നിന്ന് 100 മീറ്റര്‍ അകലെയുള്ള പാടത്താണ് പെണ്‍കുട്ടി അമ്മയ്ക്കും രണ്ടു സഹോദരിമാര്‍ക്കുമൊപ്പം പണിയെടുത്തിരുന്നത്. പെണ്‍കുട്ടി വെള്ളം തേടി ഈ വീട്ടില്‍ എത്തിയിരിക്കാമെന്നാണു പൊലീസ് കരുതുന്നത്.

