ഡെറാഡൂൺ: ഫാഷന്റെ ഭാഗമായി കീറിയ ജീൻസ് ധരിക്കുന്ന സ്ത്രീകളെ വിമർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. ഇത്തരം സ്ത്രീകൾ അവരുടെ കുട്ടികൾക്ക് എന്ത് മൂല്യമാണ് പകർന്നു നൽകുന്നതെന്നും റാവത്ത് ചോദിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
ചൊവ്വാഴ്ച ഒരു ചടങ്ങില്‍ സംബന്ധിക്കവെയാണ് റാവത്ത് വിവാദ പരാമർശം നടത്തിയത്. ഇന്നത്തെ യുവജനങ്ങൾക്ക് മൂല്യങ്ങൾ നഷ്ടപ്പെട്ടെന്നും വിചിത്രമായ ഫാഷൻ ട്രെൻഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുട്ടു വരെ കീറിയ ജീൻസ് ഇടുമ്പോൾ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെൻഡുകൾ പിന്തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.‘ഇത്തരം ജീൻസുകൾ വാങ്ങാനാണ് അവർ കടയിൽപ്പോകുന്നത്. അങ്ങനെയുള്ളത് കിട്ടിയില്ലെങ്കില്‍ കത്രിക വച്ച് ജീൻസ് മുറിച്ച് ആ തരത്തിലാക്കുമെന്നുംഅദേഹം പറഞ്ഞു. വിമാനത്തിൽ തന്റെ അടുത്തുള്ള സീറ്റിലിരുന്ന സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ചും റാവത്ത് പറഞ്ഞു. ‘ബൂട്ട്സും മുട്ടുവരെ കീറിയ ജീൻസും കൈയിൽ നിരവധി വളകളുമായിരുന്നു അവരുടെ വേഷം. രണ്ടു കുട്ടികളും ഇവർക്കൊപ്പം യാത്ര ചെയ്തിരുന്നു. അവരൊരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്. സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നയാളാണ്. രണ്ടു കുട്ടികളും ഉണ്ട്. പക്ഷേ, മുട്ടുവരെ കീറിയ ജീൻസാണ് ധരിക്കുന്നത്. എന്ത് മൂല്യങ്ങളാണ് ഇവർ പകർന്നുനൽകുന്നതെന്ന് റാവത്ത് ചോദിച്ചു.
അതേസമയം, റാവത്തിന്റെ പരാമർശം നാണംകെട്ടതാണെന്നും സ്ത്രീകളോടു മാപ്പു പറയണമെന്നും ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ പ്രിതം സിങ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മറ്റൊരാളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത് ഉചിതമായില്ലെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് ഗരിമ ദാസൗനിയും വ്യക്തമാക്കി. ആംആദ്മി പാർട്ടിയും റാവത്തിന്റെ പരാമർശങ്ങളെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്.

