ന്യൂഡൽഹി: തിരഞ്ഞെടുപ്പിനു മുൻപ് രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു നേരിടുന്ന ഏറ്റുമുട്ടൽ വിദഗ്ധനാണ് ആഭ്യന്തര മന്ത്രി അമിത് ഷായെന്ന് സിപിഎം. ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിന്റേതെന്ന് ആരോപിക്കപ്പെടുന്ന മൊഴിയുൾപ്പെടെ കേന്ദ്ര ഏജൻസികളുടെ വൃത്തികെട്ട തന്ത്രങ്ങൾ മേലധികാരികളുടെ നിർദ്ദേശാനുസരണമുള്ളതാണ്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ രാഹുൽ ഗാന്ധിയും കൂട്ടരും അവരുടെ നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണങ്ങളും ശരിവയ്ക്കുകയാണെന്നും സിപിഎം മുഖപത്രമായ പീപ്പിൾസ് ഡെമോക്രസി പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു.
മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിനു മുൻപ് ശരദ് പവാറിന് കേന്ദ്ര ഏജൻസികളുടെ ഏറ്റുമുട്ടൽ നേരിടേണ്ടിവന്നു. ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിച്ചിപ്പു. സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ്, കോൺഗ്രസിന്റെ ഭൂപിന്ദർ സിങ് ഹൂഡ, ഡി.കെ.ശിവകുമാർ, നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുല്ല, പിഡിപിയുടെ മെഹ്ബൂബ മുഫ്തി, ആർജെഡിയുടെ തേജസ്വി യാദവ്, മിസ ഭാരതി തുടങ്ങിയവർക്കെതിരെ ഇഡിയുടെ അന്വേഷണമോ കുറ്റപത്രമോ ഉണ്ട്.
തൃണമൂലിലായിരുന്ന മുകുൾ റോയിയും കോൺഗ്രസിലായിരുന്ന ഹിമന്ത ബിശ്വ ശർമ്മയും ബിജെപിയിൽ ചേർന്നാണ് നടപടികളിൽനിന്നു രക്ഷപ്പെട്ടത്. നടപടിക്രമങ്ങൾ പാലിക്കുന്നതിനും പ്രവൃത്തികൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും ഇഡിക്ക് നിയമപരമായ വ്യവസ്ഥകൾ വേണമെന്നതാണ് കേരളത്തിലെ അനുഭവം വ്യക്തമാക്കുന്നതെന്നും മുഖപ്രസംഗത്തിൽ സിപിഎം അഭിപ്രായപ്പെട്ടു.

