കോഴിക്കോട് : പ്രതിപക്ഷം പ്രതിപക്ഷമായാണ് നില്‍ക്കേണ്ടത് അല്ലാതെ പ്രതികാരപക്ഷമായല്ല നിലകൊള്ളേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മീഷനെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കേരളത്തിന്റെ അന്നം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത് ഏപ്രിലിലെ സാമൂഹിക ക്ഷേമ പെന്‍ഷനടൊപ്പം മെയ്മാസത്തേതു കൂടി നല്‍കുന്നു എന്നാണ്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് ഉത്തരവാദിത്വപ്പെട്ട കേന്ദ്രത്തിലേക്ക് പരാതി അയക്കുമ്പോള്‍ വസ്തുതാപരമായിരിക്കണ്ടെ എന്നും പിണറായി വിജയന്‍ ചോദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ മെയ്മാസത്തിലേത് മുന്‍കൂറായി നല്‍കുന്നില്ല. മാര്‍ച്ചും ഏപ്രിലും കൂടിയാണ് നല്‍കുന്നതെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. ഫെബ്രുവരി എട്ടിന് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സൂചനപോലും വരാത്ത സമയത്താണ് ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ ഏപ്രില്‍ 14 നു മുമ്പ് വിതരണം ചെയ്യണമെന്ന ഉത്തരവിറക്കിയത്. വിശേഷ ദിവസങ്ങളില്‍ സാമൂഹിക ക്ഷേമ പെന്‍ഷനും ശമ്പളവും നേരത്തെ തന്നെ വിതരണം ചെയ്യുന്ന രീതിയുണ്ട്. ഈ രീതി ഇതുവരെ പ്രതിപക്ഷ നേതാവ് കണ്ടിട്ടില്ലെ എന്നും മുഖ്യമന്ത്രി ചോദിച്ചു.
വിഷു കിറ്റ് വിതരണത്തിനെതിരേ ചെന്നിത്തല ഉന്നയിച്ച ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
കോവിഡ് കാലത്ത് ദുരിതമനുഭവിച്ച സമയത്താണ് ഭക്ഷ്യക്കിറ്റ് നല്‍കിത്തുടങ്ങിയത്. ഭക്ഷ്യ കിറ്റെന്നത് പുതിയ കാര്യങ്ങളല്ല മാസങ്ങളായി നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2020ലെ ഓണം ഓഗസ്റ്റ് മാസം 31 നായിരുന്നു അന്ന് ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയത് ആഗസ്റ്റ് 11നാണ്. ഓണത്തിന് കിറ്റ് കൊടുത്തില്ല എന്ന് ആരോപിക്കുന്നവര്‍ക്കാണ് മറുപടി എന്നും മുഖ്യമന്ത്രി പറഞ്ഞു.
"ഇതൊന്നും തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്തതാണ്. കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയുടെ ഭാഗമായുള്ള അരിയാണ് നല്‍കുന്നത്. ആദ്യ ഘട്ടം നേരത്തെ നല്‍കി. ഫെബ്രുവരി 20ന് തന്നെ പുതുക്കിയ ഉത്തവ് പുറത്തിറക്കിയിരുന്നു. മാര്‍ച്ച് മാസത്തിൽ തന്നെ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. നേരത്തെ തീരുമാനിച്ച കാര്യ എങ്ങനെയാണ് തിരഞ്ഞെടുപ്പ് ചട്ട ലംഗനമാകുന്നത്," മുഖ്യമന്ത്രി ചോദിച്ചു.
പ്രതിപക്ഷ നേതാവ് പറയുന്നത് പോലെ ജനങ്ങള്‍ക്കുള്ള സൗജന്യമല്ല ജനങ്ങളുടെ അവകാശമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തതുകള്‍ എന്തെന്ന് മനസ്സിലാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

