തിരുവനന്തപുരം : ജ്വല്ലറി ഉടമയെ കാർ തടഞ്ഞ് വെട്ടിപ്പരുക്കേൽപിച്ച് അജ്ഞാതസംഘം നൂറു പവനോളം കവർന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ പള്ളിപ്പുറത്ത് ടെക്നോസിറ്റിക്കു സമീപമായിരുന്നു ആക്രമണം. സ്വർണാഭരണങ്ങൾ നിർമിച്ചു ജ്വല്ലറികൾക്കു നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയാണ് രണ്ടു കാറുകളിലെത്തിയ സംഘം ആക്രമിച്ചത്.
സമ്പത്തും ഡ്രൈവർ അരുണും ബന്ധു ലക്ഷ്മണയും സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചായിരുന്നു കവർച്ച. സമ്പത്തിന്റെ ഡ്രൈവറെ മർദിച്ച് വഴിയിലുപേക്ഷിച്ചു. ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്കുള്ള സ്വർണം കൊണ്ടുവരുമ്പോഴായിരുന്നു ആക്രമണം.ഇവരുടെ കാറിന്റെ മുന്നിലും പിന്നിലും കാറുകളിലെത്തിയ സംഘം മുന്നിലെ കാര്‍ കുറുകെയിട്ട് തടഞ്ഞ ശേഷം വെട്ടുകത്തി ഉപയോഗിച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിഞ്ഞെന്നാണ് മൊഴി. 788 ഗ്രാം സ്വർണം തട്ടിയെടുത്തു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് സമ്പത്തിനു കൈയ്ക്ക് വെട്ടേറ്റത്. ഡ്രൈവർ അരുണിനെ അക്രമികളുടെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് വാവറ അമ്പലത്തിനു സമീപം ഉപേക്ഷിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധു ലക്ഷ്മണയെ കാണാനില്ലെന്നാണ് സമ്പത്തിന്റെ മൊഴി. പോലീസ് കേസെടുത്തിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പി സി.എസ്. ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
