ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഒറ്റ ദിവസം 1,15,736 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1.28 കോടിയായി. 1,66,177 പേർ മരിച്ചു. 1,17,92,135 പേർ രോഗമുക്തരായി. 8,70,77,474 പേർ ഇതുവരെ കോവിഡ് വാക്സീൻ സ്വീകരിച്ചു. ഛത്തീസ്ഗഡ്, ഡൽഹി, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ആശങ്ക.
24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 55,0000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,100 പേർക്കാണ് ഡൽഹിയിൽ കോവിഡ് ബാധിച്ചത്. ഈ വർഷത്തെ ഉയർന്ന കണക്കാണിത്. രാത്രി 10 മുതൽ രാവിലെ 5 വരെ ഡൽഹിയിൽ കർഫ്യു ഏർപ്പെടുത്തി. ഏപ്രിൽ 30 വരെയാണ് കർഫ്യൂ.
അനൗദ്യോഗിക കണക്കു പ്രകാരം ലോകത്താകെ മരണം 30 ലക്ഷം പിന്നിട്ടു. ആദ്യത്തെ 20 ലക്ഷം മരണം ഒരു വർഷത്തിനിടെയായിരുന്നുവെങ്കിൽ തുടർന്നുള്ള 10 ലക്ഷം വെറും 3 മാസത്തിനിടെയാണു സംഭവിച്ചത്. പ്രതിദിന മരണസംഖ്യ കൂടുതലുള്ള രാജ്യങ്ങൾ ഇപ്പോൾ ബ്രസീലും ഇന്ത്യയുമാണ്. ഇന്ത്യയിൽ കഴിഞ്ഞ 5 ദിവസത്തിനിടെ 4.64 ലക്ഷം കേസുകളും 2620 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

