കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. ലീഗ് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകുന്ന ഡിവൈഎഫ്ഐ പ്രവർത്തകന്റെ വാട്സാപ് സ്റ്റാറ്റസാണ് പുറത്തുവന്നത്. ‘ഈ ദിവസം ലീഗുകാർ വർഷങ്ങളോളം ഓർത്തുവയ്ക്കും, ഉറപ്പ്’ എന്നായിരുന്നു സ്റ്റാറ്റസ്. കൂത്തുപറമ്പിൽ ഇന്നലെ നടന്ന ലീഗ് – സിപിഎം സംഘർഷത്തിനു പിന്നാലെയാണ് സ്റ്റാറ്റസ് ഇട്ടത്.
പോലീസിനെ അറിയിച്ചിട്ടും സംഭവത്തിൽ നടപടി ഒന്നും ഉണ്ടായില്ലെന്നും ലീഗ് അറിയിച്ചു. ലീഗ് പ്രവർത്തനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കൂത്തുപറമ്പിലെ 149ാം ബൂത്തിൽ വച്ചാണ് ഭീഷണിപ്പെടുത്തിയത്.
ഓപ്പണ്‍വോട്ട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. വോട്ട് ചെയ്യാൻ ലീഗുകാർ ആളുകളെ കാറിൽ എത്തിച്ചത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഉച്ചയോടെ പ്രശ്നങ്ങൾ അവസാനിച്ചെങ്കിലും രാത്രിയോടെ വീണ്ടും രൂക്ഷമാകുകയായിരുന്നു.
രാത്രി എട്ടുമണിയോടെ മൻസൂറിന്റെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. വീടിനു മുന്നിൽ ബോംബെറിഞ്ഞ ശേഷമാണ് മൻസൂറിനെ വെട്ടിയത്. മൻസൂറിനെയും പരുക്കേറ്റ സഹോദരനെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൻസൂർ പുലർച്ചയോടെ മരിച്ചു.

