ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മേയ് രണ്ടിലെ വോട്ടെണ്ണലിനുശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക് ബാധകം. അടുത്ത ദിവസവും ആഘോഷം പാടില്ലെന്നാണ് കമ്മിഷന്റെ നിർദേശം. വിശദമായ ഉത്തരവ് ഉടൻ നൽകുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിൽ മദ്രാസ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. കോവിഡ് വ്യാപനത്തിന് ഉത്തരവാദി കമ്മിഷനാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ബംഗാളിൽ എല്ലാ റോഡ്ഷോകളും പാദയാത്രകളും വാഹന റാലികളും തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചിരുന്നു.
