പട്ന∙ കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആർജെഡി ദേശീയ അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. 2017 ഡിസംബർ 23 മുതൽ ശിക്ഷ അനുഭവിക്കുന്ന മുൻ മുഖ്യമന്ത്രിക്കു ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുഭവിച്ചത്.
ദുംക ട്രഷറിയിൽ നിന്നു 3.13 കോടി രുപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട 3 കേസുകളിൽ ജാമ്യം നേടിയ ലാലുവിനു ദുംക കേസിൽ കൂടി വിധി അനുകൂലമായതോടെ പുറത്തിറങ്ങാനാകും.
ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് രണ്ടുവർഷമായി റാഞ്ചി റിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലാലുവിനെ സ്ഥിതി വഷയാളതിനെത്തുടർന്ന് ജനുവരിയിൽ പ്രത്യേക വിമാനത്തിൽ ഡൽഹി എയിംസിലേക്ക് മാറ്റിയിരുന്നു.
ദുംക ട്രഷറി കേസിൽ പ്രത്യേക സിബിഐ കോടതി ലാലു പ്രസാദ് കുറ്റക്കാരനാണെന്ന കണ്ടെത്തിയതിനെത്തുടർന്ന് അഴിമതി, വ്യാജരേഖ ചമയ്ക്കൽ വകുപ്പുകളിലായി 7 വർഷം വീതം ശിക്ഷ വിധിച്ചിരുന്നു. 2 ശിക്ഷയും പ്രത്യേകം അനുഭവിക്കണമെന്ന സിബിഐ സ്പെഷൽ ജഡ്ജിയുടെ വിധിയാണ് ലാലു ചോദ്യം ചെയ്തത്.
ദുംക കേസിൽ കഴിഞ്ഞവർഷം ഒക്ടോബറിലാണ് ലാലു ജാമ്യാപേക്ഷ നൽകിയത്. 1995ഡിസംബർ മുതൽ 96 ജനുവരി വരെ കാലിത്തീറ്റ വിതരണം ചെയ്തുവെന്ന് കാണിച്ച് വ്യാജ ബില്ലുകൾ ഹാജരാക്കി ദുംക ട്രഷറിയിൽ നിന്ന് 3.76 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ലാലുവിനെതിരെയുള്ള കാലിത്തീറ്റ അഴിമതിക്കേസ്.
