Hot Posts

6/recent/ticker-posts

വെറും മരണങ്ങളല്ല കൂട്ടക്കൊലകളാണ് ; ഇതിന് ആർക്കും ഉത്തരവാദിത്തമില്ലേ? ; എം. ബി രാജേഷ് - BMTV




 പാലക്കാട്: നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ വിമർശനവുമായി മുൻ എംപി എം.ബി.രാജേഷ്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നടപടികളെ താരതമ്യം ചെയ്ത അദ്ദേഹം വില കൂട്ടാൻ ഇനി ശവപ്പെട്ടി കൂടിയേ ബാക്കിയുള്ളൂവെന്നും മോദിയുടെ കോർപറേറ്റ് ചങ്ങാതിമാർ ശവപ്പെട്ടി ഉൽപാദിപ്പിച്ചിരുന്നെങ്കിൽ അതിലും കൊള്ളലാഭം അവർക്ക് ഉറപ്പാക്കുമായിരുന്നുവെന്നും പറഞ്ഞു.
മറ്റു രാജ്യങ്ങൾ ആവശ്യമായ ഡോസ് വാക്സീൻ നേരത്തേ ബുക്ക് ചെയ്തപ്പോൾ മോദി സർക്കാർ പൊറുക്കാനാവാത്ത അനാസ്ഥയാണ് കാണിച്ചതെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആരോപിച്ചു.


കുറിപ്പിന്റെ പൂർണരൂപം:

വെറും മരണങ്ങളല്ല കൂട്ടക്കൊലകളാണ്. രാവിലെ ഡൽഹിയിൽനിന്നുള്ള ഒരു ഫോൺകോളാണ് എന്നെ വിളിച്ചുണർത്തിയത്. അത് ഒരു സഹായ അഭ്യർഥനയായിരുന്നു. വെറും 28 വയസ്സു പ്രായമുള്ള എന്റെ ഒരു സുഹൃത്ത് കോവിഡ് ബാധിച്ച് അവിടെ ഗുരുതരാവസ്ഥയിലാണ്. ഒരു ആശുപത്രിയിലും ബെഡ് കിട്ടാനില്ല. എന്തെങ്കിലും വ്യക്തി ബന്ധം ഉപയോഗിച്ച് ഒരു ആശുപത്രിയിൽ പ്രവേശനം തരപ്പെടുത്താനാവുമോ എന്നാണ് ചോദ്യം.

എല്ലാ വാതിലുകളും മുട്ടി ഫലമില്ലാതായപ്പോഴുള്ള അവസാന ശ്രമമാണ്. പാലക്കാട്ടിരിക്കുന്ന ഞാൻ ഡൽഹിയിലേയും കേരളത്തിലേയും എല്ലാ ബന്ധങ്ങളും ഓർത്തെടുത്ത് വിളിച്ചു നോക്കി. പ്രത്യേകിച്ച് ഡോക്ടർമാർ, നഴ്സുമാർ എന്നിവരെ. രണ്ടര മണിക്കൂർ എന്നെപ്പോലെ പല സുഹൃത്തുക്കളും സാധ്യമമായ ശ്രമങ്ങളെല്ലാം നടത്തി. ഞാൻ പലർ മുഖേന ബന്ധപ്പെട്ട ഡൽഹിയിലെ 12 ആശുപത്രികളിൽ 10 ഇടത്തും രക്ഷയുണ്ടായില്ല. ഒരു സ്വകാര്യ ആശുപത്രിയിൽ ബെഡ് തരാം പക്ഷേ വെന്റിലേറ്ററില്ല. മറ്റൊരിടത്ത് മുൻകൂർ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ! വേറെ മാർഗമില്ലെങ്കിൽ അതാവാം എന്ന് നിശ്ചയിക്കാനിരിക്കുമ്പോൾ ആർഎംഎല്ലിൽ എങ്ങനെയോ ഒരു ബെഡ് ലഭിച്ചുവെന്ന വിവരം വന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്! ആ ചെറുപ്പക്കാരൻ അവിടെ ചികിത്സയിലിരിക്കുന്നു.
ഹൃദയഭേദകമാണ് കാഴ്ചകൾ. ഓക്സിജൻ കിട്ടാതെ ആശുപത്രി മുറ്റത്തും വരാന്തകളിലും മരിച്ചു വീഴുന്ന മനുഷ്യജീവികൾ. കൺമുന്നിൽ ശ്വാസം കിട്ടാതെ പിടയുന്ന ഉറ്റവർക്ക് സഹായം തേടിയുള്ള ബന്ധുക്കളുടെ കരൾ പിളരുന്ന അലറിക്കരച്ചിലുകൾ. കൂട്ടിയിട്ട മൃതശരീരങ്ങൾ.
ആംബുലൻസിൽനിന്ന് പുറത്തേക്ക് തെറിച്ചു വീണ് റോഡിൽ അനാഥമായി കിടക്കുന്ന ജഡം. ശ്മശാനങ്ങളിൽ കത്തിയമരുന്ന കൂട്ടച്ചിതകൾ. ഇതിന് ആർക്കും ഉത്തരവാദിത്തമില്ലേ? ഇത് വെറും മരണങ്ങളല്ല. കൂട്ടക്കൊലകളാണ്. ഡൽഹി വാഴുന്ന മനുഷ്യ വിരുദ്ധരായ ഒരു ഭരണകൂടമാണ് ഇതിന് ഉത്തരവാദികൾ. എന്തുകൊണ്ട്?


1. ഓക്സിജൻ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ നിറവേറ്റാത്ത ക്രിമിനൽ നെഗ്‌ലിജൻസിന് ഉത്തരവാദികൾ മോദി സർക്കാരാണ്. വെറും ആറ് മാസം മുൻപ് 2020 ഒക്ടോബറിൽ മാത്രമാണ് ഇന്ത്യയിലാകെ വെറും 162 ഓക്സിജൻ പ്ലാന്റുകൾ ആരംഭിക്കാൻ തുച്ഛമായ 201 കോടി രൂപ പിഎം കെയേഴ്സ് ഫണ്ടിൽനിന്ന് അനുവദിച്ചത്. ആയിരക്കണക്കിന് കോടി രൂപ പിരിച്ച്, കണക്കുകൾ പുറത്തു വിടാതെ പൂഴ്ത്തിവച്ചതിൽ നിന്നാണ് പിശുക്കി ഈ നിസാരമായ തുക നൽകിയത്. എന്നിട്ട് 6 മാസം കൊണ്ട് ആരംഭിച്ചതോ? വെറും 33 എണ്ണം മാത്രം! ബാക്കിയുള്ളവയുടെ ടെൻഡർ പോലും ആയിട്ടില്ല! യുപിയിൽ പണം അനുവദിച്ച 14ൽ ഒന്നുപോലും തുടങ്ങിയിട്ടില്ല. ഒരു മഹാദുരന്തത്തെ നേരിടാനുള്ള നടപടികളുടെ വേഗം നോക്കൂ. ഒച്ചിഴയുന്നതു പോലും മോദി സർക്കാരിനേക്കാൾ വേഗത്തിലാണ്.

2. ഇനി വാക്സീന്റെ കാര്യമെടുക്കാം. യുഎസ് സർക്കാർ 2020 ഓഗസ്റ്റിൽ 44700 കോടി വാക്സീൻ ഉൽപാദനത്തിന് നിക്ഷേപിച്ചപ്പോൾ ഇന്ത്യയോ? ചില്ലിക്കാശ് നിക്ഷേപിച്ചില്ല. ഏറ്റവുമൊടുവിൽ ആയിരങ്ങൾ മരിച്ചു വീഴാൻ തുടങ്ങിയപ്പോൾ, എട്ട് മാസത്തിനു ശേഷം ഈ ഏപ്രിൽ 19 ന് മാത്രമാണ് 4500 കോടി രൂപ അനുവദിച്ചത്. അതും ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള യുഎസ് നിക്ഷേപിച്ചതിന്റെ പത്തിലൊന്ന് മാത്രം!

3. മറ്റു രാജ്യങ്ങൾ ആവശ്യമായ ഡോസ് വാക്സീൻ നേരത്തേ ബുക്ക് ചെയ്തപ്പോൾ മോദി സർക്കാർ പൊറുക്കാനാവാത്ത അനാസ്ഥയാണ് കാണിച്ചത്. യുഎസ് 2020 ഓഗസ്റ്റിൽ 400 ദശലക്ഷം ഡോസും യൂറോപ്യൻ യൂണിയൻ 2020 നവംബറിൽ 800 ദശലക്ഷം ഡോസും മുൻകൂട്ടി ബുക്ക് ചെയ്തപ്പോൾ കേന്ദ്ര സർക്കാർ മാസങ്ങൾ അനങ്ങാതിരുന്നു. ഒടുവിൽ ഈ ജനുവരിയിൽ ബുക്ക് ചെയ്തത് വെറും 16 ദശലക്ഷം ഡോസ് മാത്രം.

4. ഇതിനു പുറമേയാണ് ലോകത്ത് ഒരിടത്തുമില്ലാത്ത വിലക്ക് വാക്സീൻ വിറ്റ് കൊള്ളലാഭം കൊയ്യാൻ കമ്പനികൾക്ക് അനുമതി നൽകിയത്. വാർത്തയനുസരിച്ച് ഇന്ത്യയുടെ അയൽ രാജ്യങ്ങളിലുൾപ്പെടെ ലോകത്തെല്ലായിടത്തേക്കാൾ കൂടുതലാണ് മോദിയുടെ ഇന്ത്യയിൽ വാക്സീന്റെ വില. എന്തൊരു കണ്ണിൽ ചോരയില്ലാത്ത സർക്കാർ. പെട്രോൾ, ഡീസൽ, പാചകവാതകം, ഇപ്പോഴിതാ വാക്സീനും വില കൂട്ടിയിരിക്കുന്നു. വില കൂട്ടാൻ ഇനി ശവപ്പെട്ടി കൂടിയേ ബാക്കിയുള്ളൂ. മോദിയുടെ കോർപറേറ്റ് ചങ്ങാതിമാർ ഇതുവരെ ശവപ്പെട്ടി ഉൽപ്പാദിപ്പിക്കാത്തത് ഭാഗ്യം. ഉണ്ടെങ്കിൽ അതിലും കൊള്ളലാഭം താങ്കൾ അവർക്ക് ഉറപ്പാക്കുമായിരുന്നു.

5. സർക്കാർ ഒന്നും ചെയ്യേണ്ട എല്ലാം വിപണി ചെയ്തോളും എന്ന ബിജെപിയുടെ ഉദാരവൽക്കരണ സാമ്പത്തിക ദർശനവും മാനുഷികത തീരെയില്ലാത്ത വർഗീയ പ്രത്യയശാസ്ത്രവും ചേർന്നപ്പോഴാണ് ദുരന്തത്തിന്റെ ആഴവും ആഘാതവും കൂടിയത്. നിർമല സീതാരാമൻ നേരത്തേ തന്നെ പറഞ്ഞതോർമയില്ലേ? covid is an act of god, govt has limitations എന്ന്. അതായത് ദൈവം വരുത്തിയതാണ്, ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന്. ഒടുവിലെ പ്രസംഗത്തിൽ മോദി പറഞ്ഞത് എല്ലാവരും സ്വന്തം കാര്യം സ്വയം ശ്രദ്ധിക്കണം എന്നായിരുന്നില്ലേ? സർക്കാരിനെ പ്രതീക്ഷിക്കേണ്ട എന്നർഥം. മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയിൽ ഇന്ന് ഒരു ഭരണമില്ല. ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ആ ദുരന്തം കാണുകയാണ്. എന്തൊരു രാജ്യസ്നേഹികൾ?

6. എന്നാൽ എല്ലാം വിപണിയെ ഏൽപ്പിക്കുകയല്ല ഇടപെടുകയാണ് ചെയ്യേണ്ടത് എന്ന് തെളിയിച്ച ഒരു സർക്കാരുണ്ട് ഇവിടെ കേരളത്തിൽ. ഒരു വർഷത്തിനിടയിൽ പിഴയ്ക്കാത്ത ആസൂത്രണവും കരുതലും കാര്യക്ഷമതയും പുലർത്തി വരാനിരിക്കുന്ന മഹാദുരന്തത്തെ നേരിടാൻ തയാറെടുപ്പു നടത്തിയ എൽഡിഎഫ് സർക്കാർ. ഒരു വർഷത്തിനിടയിൽ ഓക്സിജൻ ഉൽപാദനം ഒരു മിനിറ്റിൽ 50 ലീറ്ററിൽനിന്ന് 1250 ലീറ്ററായി, 25 ഇരട്ടിയാക്കി കൂട്ടിയ സർക്കാർ. 9735 ഐസിയു കിടക്കകളും 3776 വെന്റിലേറ്ററുകളും സജ്ജമാക്കിയ സർക്കാർ (അതിൽ യഥാക്രമം 999 ഉം 277 ഉം മാത്രമേ ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ എന്നോർക്കണം). മരണ നിരക്ക് ലോകത്തിൽ ഏറ്റവും കുറഞ്ഞ നിലയിൽ പിടിച്ചു നിർത്തി ആയിരക്കണക്കിന് മനുഷ്യ ജീവൻ രക്ഷിച്ച ഒരു സർക്കാർ. വാക്സീന്റെ പേരിൽ ജനങ്ങളെ പിഴിയില്ല എന്ന ധീരമായ നിലപാട് എടുത്ത ഒരു സർക്കാർ. അതുകൊണ്ടാണ് ഗുജറാത്തിലേയും യുപിയിലേയും ഡൽഹിയിലേയും ഹൃദയഭേദകമായ കാഴ്ചകളൊന്നും കേരളത്തിൽ കാണാത്തത്.

രണ്ടു സർക്കാരുകൾ തമ്മിൽ മാത്രമല്ല രണ്ടിനേയും നയിക്കുന്ന രാഷ്ട്രീയം തമ്മിലാണ് മൗലികമായ വ്യത്യാസം. നിങ്ങൾക്ക് രാഷ്ട്രീയമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ആയുസ്സ് നിർണയിക്കുന്നത്, ജീവിതത്തേയും മരണത്തേയും നിർണയിക്കുന്നത് രാഷ്ട്രീയമാണ് എന്ന പാഠമാണ് ഇന്ത്യയും കേരളവും ഈ മഹാമാരിയിൽ പഠിപ്പിക്കുന്നത്.

Reactions