ആലപ്പുഴ: തന്റെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം രാഷ്ട്രീയ ധാര്‍മ്മികത ഇല്ലാത്തതാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പരാതി നല്‍കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. താനും തന്റെ കുടുംബവും ഒരു വിവാദവുമുണ്ടാക്കുന്നില്ല. എന്നിട്ടും തന്റെ കുടുംബത്തെ വരെ ആക്ഷേപിക്കുന്നു. തന്റെ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി. താന്‍ ശരിയായ കമ്യൂണിസ്റ്റാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനാണ് ശ്രമം. പരാതിക്ക് പിന്നില്‍ ഒരു ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പല പാര്‍ട്ടിക്കാരുമുണ്ട്. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ പ്രോത്സാഹിപ്പിക്കരുതെന്നും സുധാകരന്‍ പറഞ്ഞു
ആരോപണം ഉന്നയിച്ചവരെ തനിക്കെതിരെ ഉപയോഗിച്ചതാണ്. സ്‌റ്റേറ്റ് കമ്മിറ്റി അംഗമായ തനിക്കെതിരെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ പരാതിയെത്തി. ആരോപണത്തിന് പിന്നില്‍ വേറെ ചിലരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കുടുംബത്തെ വരെ ആക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
തന്റെ ഭാര്യ പ്രിന്‍സിപ്പലായി വിരമിച്ചയാളാണ്. നല്ലൊരു തുക പെന്‍ഷന്‍ കിട്ടുന്നുണ്ട്. തനിക്ക് ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുണ്ട്. 12 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്ന ജോലിയാണ് മകന്റേത്. ജി സുധാകരന്റെ മകന്‍ എന്ന് എവിടെയും പറയാതെയാണ് അവന്‍ ജോലി നേടിയത്. അവനും ഭാര്യയും ഇത്തവണ വോട്ട് ചെയ്യാന്‍ വന്നത് രണ്ട് ലക്ഷം രൂപ മുടക്കിയാണ്. ലോക്‌സഭയിലേക്ക് ആരിഫിന് വോട്ട് ചെയ്യാനും അവന്‍ വന്നിരുന്നു. അവന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല. പക്ഷേ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുണ്ട്. അതാണ് ഞങ്ങളുടെ കുടുംബം. അങ്ങനെയുള്ള കുടുംബത്തെ പറ്റി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിന്റെ പേരിലാണ്. മരിക്കുന്നത് വരെ താന്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനായിരിക്കും.
പേഴ്‌സണല്‍ സ്റ്റാഫിനെയൊ ഭാര്യയെയൊ താന്‍ ഒന്നും പറഞ്ഞിട്ടില്ല. പരാതി നല്‍കിയവര്‍ നിരപരാധികളാണ്. അവരെ തനിക്കെതിരെ ഉപയോഗിച്ചു. അവരോട് സഹതാപം മാത്രമെയുള്ളുവെന്നും മന്ത്രി.
