തീക്കോയി: ഈരാറ്റുപേട്ട പൊലീസ് നടത്തിയ റെയ്ഡിൽ 7 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. പുലർച്ചെ 6 മുതൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തീക്കോയി മംഗളഗിരി 30 ഏക്കർ റോഡിൽ റബ്ബർ തോട്ടത്തിനുള്ളിലെ ഒറ്റപ്പെട്ട വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വീട് സൂക്ഷിപ്പ്കാരനായ യുവാവിനെ പൊലീസ് പിടികൂടി.
മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി വാടകയ്ക്ക് നല്കിയ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ച് വിൽപ്പന നടത്തിയിരുന്നത്.
കടുവാമുഴി സ്വദേശികളായ ഷാനവാസ്, നിഷാദ് എന്നിവർ റൈഡിനെത്തിയ സംഘത്തെ കണ്ട് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. ഇവരുടെ സഹായി സഞ്ചുവിനെയാണ് പൊലീസ് പിടികൂടിയത്.
നായ്ക്കളെ വിൽപ്പന നടത്തുന്നതിന്റെ മറവിലാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. വീടിനുള്ളിലും പരിസരങ്ങളിലുമായി അഞ്ചോളം നായ്ക്കളെ കെട്ടിയിട്ട നിലയിലും കണ്ടെത്തി. വിൽപ്പനയ്ക്കായി അഞ്ചോളം പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 300 ഗ്രാമിലധികം കഞ്ചാവും പിടിച്ചെടുത്തു.


