മുണ്ടക്കയം: മലയോര മേഖലയിൽ വൈറൽ പനി പടരുന്നു. ഡെങ്കിപ്പനി വ്യാപനത്തിനുള്ള സാധ്യതയും നിലനിൽക്കുന്നതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിനംപ്രതി ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണവും വർധിക്കുകയാണ്. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒപിയിൽ പല ദിവസങ്ങളിലും അഞ്ഞൂറിലേറെ രോഗികൾ എത്തുന്നതായും ഇതിൽ 90 ശതമാനവും പനി ബാധിതരാണെന്നും ഡോക്ടർമാർ പറയുന്നു.
70 ശതമാനത്തോളം വീടുകളിലും ഒരാൾ എങ്കിലും പനി ബാധിതരാണ്. ഡെങ്കിപ്പനിക്കൊപ്പം തക്കാളിപ്പനിയും പല സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശം.
വീടുകളുടെയും സമീപ പ്രദേശങ്ങളിലെയും വെള്ളക്കെട്ടുകൾ ഒഴിവാക്കുക, റബർ തോട്ടങ്ങളിൽ ചിരട്ടയിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക, കൊതുകിനു മുട്ടയിട്ട് പെരുകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നിവയാണ് മുൻകരുതലുകൾ. വൈറൽ പനിയുടെ തുടക്കം ജലദോഷമാണ്. പിന്നീട് പനി വിട്ട് മാറിയാലും 5 ദിവസത്തോളം ക്ഷീണം നിലനിൽക്കുന്നു.






