കോട്ടയം മെഡിക്കൽ കോളജിലെ ക്യാൻസർ ചികിത്സാ വിഭാഗത്തിൽ രോഗികൾക്ക് റേഡിയേഷൻ ചികിത്സക്കായുള്ള ഉപകരണം തകരാറായതോടെ ചികിത്സ മുടങ്ങി. ഇവിടെ കോബാൾട്ട് യന്ത്രവും കേടാണ്. വർഷങ്ങൾ പഴക്കമുള്ള ഉപകരണമാണ് തകരാറിലായിരിക്കുന്നത്.
പാലാ ജനറൽ ആശുപത്രി ക്യാൻസർ വിഭാഗത്തിൽ നിന്നും റേഡിയേഷൻ ചികിത്സയ്ക്ക് അയച്ച രോഗികളെ തിരിച്ചയച്ചതോടെ ചികിത്സ മുടങ്ങിയ അവസ്ഥയിലാണ് രോഗികൾ.
തിരുവനന്തപുരം ആർസിസിയിലാണ് സർക്കാർ തലത്തിൽ റേഡിയേഷൻ സൗകര്യമുള്ളത്. ബസ് യാത്രയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ടുള്ള
നിർധന രോഗികൾക്ക് തിരുവനന്തപുരത്ത് ടാക്സി വാഹനത്തിൽ എത്തുക എന്നത് വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാവുക. സ്വകാര്യ കേന്ദ്രങ്ങളിൽ ചികിത്സയ്ക്ക് ലക്ഷങ്ങൾ നൽകേണ്ടി വരും. കോട്ടയം ജില്ലയിൽ രണ്ടാമതായി മറ്റൊരു റേഡിയേഷൻ കേന്ദ്രം കൂടി തുടങ്ങി സമാന്തര ക്രമീകരണം ഉണ്ടായിയെങ്കിൽ മാത്രമെ പ്രശ്നത്തിനും സമയബന്ധിതമായ ചികിത്സയ്ക്കും അവസരം ഉണ്ടാകൂ.
ഇതിനുള്ള ശ്രമങ്ങൾ പാലാ ജനറൽ ആശുപത്രി ക്യാൻസർ വിഭാഗത്തോട് അനുബന്ധിച്ച് ആരംഭിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചിട്ടും ആവശ്യമായ തുക ശേഖരിക്കുവാൻ കഴിഞ്ഞിട്ടില്ല ജില്ലാ പഞ്ചായത്ത് തുക നിക്ഷേപിക്കുകയും ചെയ്തു കഴിഞ്ഞു. എന്നാൽ ഉപകരണം സ്ഥാപിക്കുന്നതിനായുള്ള റേഡിയേഷൻ സുരക്ഷയോടു കൂടിയ ബങ്കർ നിർമാണത്തിനും അനുബന്ധ റേഡിയോ സ്കാനിംഗിനായുള്ള കെട്ടിടങ്ങൾക്കും തുക കണ്ടെത്തേണ്ടതുണ്ട്. ഉപകരണത്തിനായുള്ള സഹായം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇതിനോടകം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും കെട്ടിടത്തിനായുള്ള ഫണ്ടാണ് ഇനി ലഭ്യമാകേണ്ടത്.
ക്യാൻസർ ചികിത്സാരംഗത്ത് വികേന്ദ്രീകൃത ചികിത്സാ സൗകര്യങ്ങളാണ് ഉണ്ടാവേണ്ടത്. ഇതിനായി സംസ്ഥാന സർക്കാർ പാലാ ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തോട് അനുബന്ധിച്ച് റേഡിയേഷൻ ബ്ലോക്ക് മന്ദിരം നിർമ്മിക്കുന്നതിന് ഫണ്ട് ലഭ്യമാക്കണമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടം ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. റേഡിയേഷൻ ചികിത്സ മുടക്കിയതു മൂലം നിർധന രോഗികൾക്ക് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാൻ സത്വര ഇടപെടൽ അടിയന്തിരമായി ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കോട്ടയത്ത് തകരാർ എത്രയും വേഗം പരിഹരിക്കുന്നതിനും രണ്ടാം റേഡിയേഷൻ കേന്ദ്രം ആരംഭിക്കുന്നതിനും രാഷ്ട്രീയ ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്.



