പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് സംസ്കരിക്കുന്നതിനായി കൊണ്ടുപോയ മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സംസ്കരണ പ്ലാന്‍റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്ന് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച കൂടിനുള്ളില്‍ നിന്നാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണു മൃതദേഹം കണ്ടെത്തിയതെന്ന് മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്ന സർക്കാർ ഏജൻസിയായ കേരള എൻവയ്റോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അധികൃതർ സ്ഥിരീകരിച്ചു.
തൊഴിലാളികൾ മാലിന്യം വേർതിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് കവറിനുള്ളിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കവറുകളുടെ ബാച്ച് നമ്പർ പരിശോധിച്ചാണ് മെഡിക്കൽ കോളജിൽ നിന്നു ശേഖരിച്ച മാലിന്യക്കവറിലാണ് മൃതദേഹം കണ്ടെത്തിയതെന്നു തിരിച്ചറിഞ്ഞത്. കെട്ടിയ നിലയിലായിരുന്ന കവര്‍ ഉണ്ടായിരുന്നത്.
കുഞ്ഞിന്റെ തലയിൽ നിറയെ മുടിയുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇത്തരത്തിൽ വളർച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി അയച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. പുറമേനിന്ന് മൃതദേഹം കൊണ്ടിട്ടതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ അറിയിച്ചു.
കുഞ്ഞിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാൽ ഫോട്ടോ എടുത്ത ശേഷം ഇൻസിനറേറ്ററിൽ സംസ്കരിക്കാൻ നിർദേശിച്ചതായി ഏജൻസി അധികൃതർ അറിയിച്ചു.

