പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കോട്ടയം: 60 വയസ്സിന് മുകളിലുള്ളവരുടെ കരുതൽ (മൂന്നാം) ഡോസ് കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കുന്നതിന് ജില്ലയിൽ ഈ മാസം 23 മുതൽ തീവ്രയജ്ഞം നടത്തുമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ല ഭരണകൂടവും ജില്ല ആരോഗ്യവകുപ്പും ചേർന്ന് ആശ, ആരോഗ്യ പ്രവർത്തകരെ ഉപയോഗിച്ച് 20 മുതൽ 22 വരെ ഭവനസർവേ നടത്തും.
കരുതൽ വാക്സിനേഷൻ സ്വീകരിക്കാത്തവരെ കണ്ടെത്തി 23 മുതൽ 25 വരെ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് വാക്സിനേഷൻ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ജില്ലയിൽ ഇതുവരെ 60 വയസ്സിന് മുകളിലുള്ള 1.04 ലക്ഷം പേർ മാത്രമേ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ. 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളിൽ 75 ശതമാനം പേരും 15 മുതൽ 17 വരെയുള്ള കുട്ടികളിൽ 82 ശതമാനം പേരും 18 വയസ്സിന് മുകളിലുള്ളവരിൽ മുഴുവൻപേരും വാക്സിൻ സ്വീകരിച്ചു. രാജ്യത്താകമാനം കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ മുതിർന്നവർക്ക് കരുതൽ ഡോസ് കൂടി നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ജില്ലയിലും കോവിഡ് കേസുകൾ ക്രമാനുഗതമായി വർധിച്ചുവരുന്നതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.പ്രിയ പറഞ്ഞു.
പ്രായമായവരെ കൂടാതെ മറ്റ് ഗുരുതര രോഗങ്ങൾ ബാധിച്ചവരും കരുതൽ വാക്സിൻ എടുക്കണം. ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നവരിൽ ഈ വിഭാഗങ്ങളിലുള്ളവർക്കാണ് ആശുപത്രി ചികിത്സയും ഐ.സി.യു പരിചരണവും ആവശ്യമായി വരുന്നത്. ഇതൊഴിവാക്കാൻ കരുതൽ ഡോസ് കൂടി സ്വീകരിക്കുന്നത് ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നതായി ഡി.എം.ഒ പറഞ്ഞു. രണ്ടാംഡോസ് വാക്സിൻ സ്വീകരിച്ച് ഒമ്പതുമാസം പിന്നിട്ടവർ കരുതൽ ഡോസ് സ്വീകരിക്കണം. മുതിർന്നവർക്കും പ്രമേഹം, തുടങ്ങിയ ഇതരരോഗങ്ങൾ ഉള്ളവർക്കും ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ എന്നിവർക്ക് കരുതൽ ഡോസ് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് സൗജന്യമായി സ്വീകരിക്കാം. 60 വയസ്സിന് താഴെയുള്ള മേൽവിഭാഗങ്ങളിൽപെടാത്തവർക്ക് സ്വകാര്യ ആശുപത്രികളിൽനിന്ന് അംഗീകൃത നിരക്കിൽ കരുതൽ ഡോസ് സ്വീകരിക്കാം.

