രാമപുരം; വളരെ തിരക്കേറിയ പാലാ-രാമപുരം - കൂത്താട്ടുകുളം റോഡിൽ അമനകരയിൽ വീണ്ടും റോഡരികിൽ നിന്ന വൻ മരം കനത്ത മഴയത്ത് റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. മുൻ ഗ്രാമ പഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് എം നിയോജക മണ്ഡലം സെക്രട്ടറിയുമായ ബെന്നി തെരുവത്ത് കൂത്താട്ടുകുളം, പാലാ ഫയർ സ്റ്റേഷനുകളിൽ അറിയിച്ചതിനെ തുടർന്നു അവരെത്തിയാണ് ഗതാഗത തടസം നീക്കിയത്.
പലതവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും മരങ്ങൾ വെട്ടിമാറ്റുവാൻ നടപടി ഉണ്ടായിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു. അപകടകരമായി പാതയോരത്ത് നിൽക്കുന്ന വൻ മരങ്ങളും അവയുടെ ഉണങ്ങിയ ശിഖരങ്ങളും വീണ് പലപ്പോഴും ഗതാഗതം തടസ്സം ഉണ്ടാവുന്നുണ്ട്. തലനാരിഴയ്ക്കാണ് വാഹനങ്ങളും യാത്രക്കാരും അപകടങ്ങളിൽ നിന്നും രക്ഷപെടുന്നത്.
അധികാരികൾ ഗൗരവകരമായി ശ്രദ്ധിച്ചില്ലെങ്കിൽ ദിവസേന ആയിരക്കണക്കിന് വാഹനം കടന്ന് പോകുന്ന ഇ വഴിയിൽ അപകട സാധ്യത ഏറെയാണ്. മരം വീണ സമയത്ത് വാഹനങ്ങൾ കടന്നു പോവാതിരുന്നതിനാലാണ് അപകടം ഒഴിവായത്. റോഡ് സുരക്ഷ ഉറപ്പുവരുത്തുവാൻ അധികാരികൾ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്ന് ബെന്നി തെരുവത്തും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടവും ആവശ്യപ്പെട്ടു.







