സ്ഥിരമായി വെള്ളം കയറുകയും,ഉരുൾപൊട്ടൽ ഉണ്ടാവുകയും ചെയ്യുന്ന മേഖലയിലെ ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ അംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.
മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ ചേർന്ന ദുരന്തനിവാരണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനച്ചിൽ താലൂക്കിൽ ഇത്തരത്തിൽ ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിക്കേണ്ട 132 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കിലും കൂടിയാലോചനയോടെയല്ല ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 500-ൽ അധികം ആളുകളെ മാറ്റി ഈ മേഖലയിൽ മാത്രം പാർപ്പിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാല് വർഷക്കാലമായി എല്ലാ പ്രാവശ്യവും വെള്ളം കയറുന്ന നൂറിലധികം വീടുകൾ ഈ പ്രദേശത്ത് തന്നെയുണ്ട്. ഇവരെ അടിയന്തരമായി മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. മൂന്നിലവ് ടൗണിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നുവെന്ന് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ മൂന്നിലവ് ടൗണിനോട് ചേർന്നുള്ള ചെക്ക് ഡാം പൊളിച്ചു മാറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സർവ്വകക്ഷി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തലനാട്, തീക്കോയി, മൂന്നിലവ് ഗ്രാമപഞ്ചായത്തുകളിലാണ് മഴക്കെടുതി കൂടുതൽ രൂക്ഷമായത്. അതിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിലാണ് അഞ്ച് ഉരുളുകൾ പൊട്ടിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത്, റവന്യൂ,പോലീസ്, ഫോറസ്റ്റ് ഫയർഫോഴ്സ് എന്നിവരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു. പാലാ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ മൂന്നിലവ് പഞ്ചായത്തിലെ വൈദ്യുത ബന്ധം പുനസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.
ഗതാഗതയോഗ്യമല്ലാതായ മുഴുവൻ റോഡുകളിലും ഗതാഗതം പുനസ്ഥാപിച്ചു. ഇതുവരെയും ഗതാഗതം പുനസ്ഥാപിക്കാൻ കഴിയാത്ത മൂന്നിലവ്-കടപുഴ - മേച്ചാൽ റോഡിന്റെ നിർമ്മാണം ഉച്ചയ്ക്കുശേഷം അടിയന്തരമായി ആരംഭിക്കുവാൻ മൂന്നിലവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മലവെള്ളപ്പാച്ചിലിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തലപ്പലം ഗ്രാമപഞ്ചായത്തിലും ഗണ്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ നാശനഷ്ടങ്ങളെ സംബന്ധിച്ചും, സ്ഥിരമായി വെള്ളം കയറുന്ന വീട്ടുകാരെ മാറ്റിപ്പാർപ്പിക്കുന്നതിനും സമഗ്രമായ പദ്ധതി തയ്യാറാക്കി ഗവൺമെന്റിന് സമർപ്പിക്കുമെന്നും ഷോൺ പറഞ്ഞു.







