ന്യൂഡെൽഹി: മധ്യതിരുവിതാംകൂർ ആസ്ഥാനമായി കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ആരംഭിക്കണമെന്ന് ജോസ് കെ. മാണി എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
ദിനംപ്രതി ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളും തീർത്ഥാടകരും വിദേശരാജ്യങ്ങളിൽ നിന്നും എത്തിച്ചേരുന്ന കേരളത്തിൽ മാരക പകർച്ചവ്യാധികൾ വളരെ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് എംപി ഈ ആവശ്യം ഉന്നയിച്ചത്.
മങ്കിപോക്സ് വ്യാപനത്തെ കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു ജോസ് കെ. മാണി ഇക്കാര്യം ആവശ്യപ്പെട്ടത്. പൂനെയിലുള്ള വൈറോളജി ലാബിലാണ് ഇപ്പോൾ കേരളത്തിൽ നിന്നുള്ള സാന്പിളുകൾ പരിശോധിക്കുന്നത്.
ഇതിന്റെ ഫലം വരാൻ ദിവസങ്ങളെടുക്കും. ഇതിനിടയിൽ രോഗവ്യാപനം നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചാൽ രോഗം വളരെ വേഗം കണ്ടെത്താനാവുമെന്നും എംപി പറഞ്ഞു. ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ ജോസ് കെ മാണി എം പിയെ അറിയിച്ചു.







