ഭരണങ്ങാനം; ഒരിടവേളയ്ക്ക് ശേഷം കീഴമ്പാറയിലെ ചെറിയ മാടക്കടയിൽ തിരക്ക് തുടങ്ങി. ബീഫ് കറിയും പഴം പൊരിയും കഴിക്കാൻ സ്വദേശികളായ പാലാക്കാർക്ക് പുറമേ സോഷ്യൽ മീഡിയകൾ വഴി കേട്ടറിഞ്ഞെത്തുന്നവരും ധാരാളമാണ്.
നല്ല കുറുകിയ ചാറോടെയും ചെറു ചൂടോടെയുമുള്ള ബീഫ് കറിയിൽ മുക്കി നല്ല ചൂട് പഴം പൊരി കഴിക്കുമ്പോൾ കഴിക്കുന്നവർ ബോളിയുടെ എണ്ണം നോക്കാറില്ല..
എന്നിരുന്നാലും കഴിച്ച് കൈകഴുകി പണം നൽകുമ്പോൾ ഗുണത്തിനൊത്ത വില ഈടാക്കുന്നില്ലല്ലോ എന്നാവും കഴിച്ചവർക്ക് തോന്നുക.. അതുകൊണ്ട് തന്നെ ഒരിക്കൽ വന്നവർ വീണ്ടും വീണ്ടും ബീഫും ബോളിയും കഴിക്കാൻ എത്തുകയാണ്.
പാലായിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോകുമ്പോൾ ഭരണങ്ങാനത്തിന് അപ്പുറം കീഴമ്പാറക്ക് സമീപമാണ് ഇടത് വശത്തായി രാജു ചേട്ടന്റെയും ഗീത ചേച്ചിയുടെയും ബീഫും ബോളിയും കടയുള്ളത്.
മുളക് ബജിയും മുട്ട ബജിയും നൽകി പത്ത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന മാടക്കടയിൽ രണ്ടു വർഷം മുമ്പാണ് ബീഫും ബോളിയും ആരംഭിച്ചത്.




