Hot Posts

6/recent/ticker-posts

നായയുടെ കടിയേറ്റാല്‍ ആദ്യ ഒരു മണിക്കൂര്‍ അതിപ്രധാനം; ഡോക്ടറുടെ കുറിപ്പ്


തിരുവനന്തപുരം: കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യവും കടിയേറ്റ് പേ വിഷബാധ മൂലം മരിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. നായ്ക്കളുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം തന്നെ ചിലയിടങ്ങളിൽ നിലനിൽക്കുന്നുണ്ട്. വളർത്തുനായ്ക്കളുടെ കടിയേൽക്കുന്നവരുമുണ്ട്.




പേവിഷബാധയുള്ള മൃഗത്തിന്റേ കടിയോ മാന്തലോ ഏല്‍ക്കുന്നതിന്റെ ഫലമായാണ് വിഷബാധ മറ്റൊരാളിലേക്കോ അല്ലെങ്കില്‍ മറ്റൊരു മൃഗത്തിലേക്കോ പകരുന്നത്. പേവിഷബാധ ഉണ്ടാക്കുന്നത് ആര്‍എന്‍എ വൈറസാണ്. ഇത് വിഷബാധയേറ്റ വ്യക്തിയുടെ തലച്ചോറിന്റെ ആവരണത്തില്‍ വീക്കമുണ്ടാക്കുകയും അതുവഴി മരണത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. 





വളരെയധികം ഭയക്കേണ്ട അവസ്ഥ തന്നെയാണ് നായയുടെ കടിയേല്‍ക്കല്‍. അത്തരമൊരു സാഹചര്യത്തില്‍ കൃത്യസമയത്ത് ചികിത്സ തേടല്‍ പ്രധാനമാണ്. ഇക്കാര്യം വ്യക്തമാക്കിയുള്ള ഐഎംഎ ഭാരവാഹിയും ഇഎന്‍ടി സര്‍ജനുമായ ഡോ. സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടി.


അദ്ദേഹം കുറിയ്ക്കുന്നതിങ്ങനെ:- 

പട്ടികടിയിലും ഒരു ഗോള്‍ഡന്‍ അവര്‍ അഥവാ സുവര്‍ണ്ണ മണിക്കൂര്‍ നിലനിര്‍ത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു. ആദ്യത്തെ ഒരു മണിക്കൂറില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ പേ വിഷബാധ ഏല്‍ക്കുവാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്ന് പഠനങ്ങള്‍ പറയുന്നു. പേ വിഷ ബാധയേറ്റാല്‍ അവശ്യം ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ ഈ ഒരു മണിക്കൂറില്‍ ചെയ്ത് തീര്‍ത്തെ തീരുകയുള്ളൂ. എവിടെവെച്ച് പട്ടി കടിച്ചുയെന്ന് നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപ്പിലെ വെള്ളം ധാരധാരയായി ഒഴിച്ച്, സോപ്പ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക എന്നുള്ളത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു

ഒരുപക്ഷേ സോപ്പ് ലഭ്യമല്ലെങ്കില്‍ വെള്ളം മാത്രം ഉപയോഗിച്ച് കഴുകുയെങ്കിലും ചെയ്തിരിക്കണം. ദ്വാരത്തിന്റെ രീതിയിലുള്ള മുറിവുകളില്‍ ഉള്ളിലേക്ക് വെള്ളം ധാരയായിട്ട് വീഴുന്ന രീതിയില്‍ കഴുകുന്നത് വളരെ നല്ലത്. സോപ്പ് ലായനി വൈറസിന്റെ പുറത്തുള്ള ചട്ടയെ അലിയിച്ച് കളയും. മുറിവ് കഴുകി കഴിഞ്ഞാല്‍ അയഡിന്‍ സൊലൂഷനോ ആല്‍ക്കഹോള്‍ സൊലൂഷനോ ഉപയോഗിച്ച് ശുദ്ധമായി ക്ലീന്‍ ചെയ്യണം. വാക്‌സിനേഷന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എത്രയും പെട്ടെന്ന്. പ്രത്യേകിച്ച് ആദ്യഡോസ്.
വാക്‌സിന്‍ ജീവന്‍ രക്ഷിക്കും ഉറപ്പ്.

വൈറസ് ശരീരത്തിലേക്ക് കടന്നു കഴിഞ്ഞാല്‍ അത് നര്‍വസ് സിസ്റ്റത്തെ ബാധിക്കുന്നതിന് മുന്‍പ് എത്രയും പെട്ടെന്ന് ആദ്യത്തെ ഡോസ് വാക്‌സിനേഷനും എടുക്കുന്നത് പ്രാധാന്യം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇമ്മ്യൂണോ ഗ്ലോബലിനും കുത്തിവയ്ക്കണം മുറിവില്‍ തയ്യല്‍ വേണമെന്നതാണല്ലോ സാധാരണ രീതി. എന്നാല്‍ പേപ്പട്ടി കടിച്ച മുറിവുകളില്‍ തുന്നല്‍ ഇടാന്‍ പാടില്ല. മുറിവ് വളരെ വലുതാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിശ്ചിതകാല കാലാവധി കഴിഞ്ഞതിനുശേഷം സെക്കന്‍ഡറി സ്യൂച്ചറിങ് ആണ് ചെയ്യാറുള്ളത്.

തുടര്‍ച്ചയായുള്ള മരണങ്ങള്‍ ഈ ബാച്ച് വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം ഉണര്‍ത്തുന്നുവെന്നുള്ളതിന് സംശയമില്ല. അതിനര്‍ത്ഥം വാക്‌സിന്‍ ഫലവത്തല്ല എന്നല്ല. വാക്‌സിന്‍ നിര്‍മ്മാണത്തിലോ അതിന്റെ ശീതീകരണത്തിലോ ശുദ്ധീകരണത്തിലോ സംഭവിച്ച പാളിച്ചകള്‍ വാക്‌സിന്റെ ഫലപ്രാപ്തിയെ കുറയ്ക്കും എന്ന് നമുക്കറിയാം. 

വാക്‌സിന്റെ നിലവിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതോടൊപ്പം ആദ്യത്തെ ഗോള്‍ഡന്‍ മണിക്കൂറിലെ ഗോള്‍ഡന്‍ പ്രയോഗങ്ങള്‍ റാബീസ് തടയുക തന്നെ ചെയ്യും. പട്ടി കടിച്ചാലും ഇരിക്കട്ടെ ഒരു ഗോള്‍ഡന്‍ മണിക്കൂര്‍.

Reactions