സംസ്ഥാനത്തെ 12 ലക്ഷത്തോളം ചെറുകിട റബ്ബർ കർഷകരെ കണ്ണീർ കുടിപ്പിച്ചുകൊണ്ട് റബ്ബർ വില കുത്തനെ ഇടിഞ്ഞിരിക്കുന്നു. റബ്ബറിന് 250 രൂപയായി തറ വില ഉയർത്തുമെന്ന് പ്രകടനപത്രിയിൽ പറഞ്ഞ് അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാർ കർഷക ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.
കാപ്പിയുടെയും കുരുമുളകിന്റെയും വിലയും തകർന്നിരിക്കുകയാണ്. കർഷക രക്ഷയ്ക്ക് സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമുള്ളപ്പോൾ ഭരണാധികാരികൾ ഗവർണറുമായി യുദ്ധം ചെയ്യുന്ന തിരക്കിലാണ്.
റബ്ബറിന്റെ തറവില അടിയന്തരമായി 300 രൂപയെങ്കിലുമായി നിശ്ചയിച്ച് സർക്കാർ സംഭരിക്കണം. ഭരണത്തിൽ പങ്കാളിത്തമുള്ള കർഷക ലേബൽ പാർട്ടികൾ അധികാരത്തിന്റെ സുഖത്തിൽ കർഷകരെ മറന്നിരിക്കുന്നു.
നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ജനത്തിന് ഇരുട്ടടിയായിരിക്കുന്നു. സർക്കാരിന്റെ കർഷക ദ്രോഹനയത്തിനും അവഗണനയ്ക്കുമെതിരെ ശക്തമായ സമരപരിപാടികൾക്ക് പാർട്ടി സംസ്ഥാന കമ്മിറ്റി രൂപം നൽകുമെന്ന് ചെയർമാൻ പി സി ജോർജ് അറിയിച്ചു.