ഈരാറ്റുപേട്ട ഇളപ്പുങ്കലിന് സമീപം എക്‌സൈസ് പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഹാന്‍സ് അടക്കം നിരോധിത ലഹരിവസ്തുക്കള്‍ പിടികൂടി. ഇളപ്പുങ്കല്‍ വട്ടിക്കൊട്ട, അമ്പഴത്തിനാല്‍ അബ്ദുള്‍ ഖാദറിന്റെ വാഹനത്തില്‍ നിന്നും 2500 പാക്കറ്റോളം ഹാന്‍സ് ആണ് കണ്ടെടുത്തത്.അബ്ദുള്‍ ഖാദറിനെ പിടികൂടാനായിട്ടില്ല.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ഓട്ടോറിക്ഷയില്‍ ഓട്ടം പോകുന്നയാളാണ് അബ്ദുള്‍ ഖാദർ. മുമ്പും സമാന കേസില്‍ ഇയാളെ പിടിയിലായിട്ടുള്ള ഇയാൾ ഹാന്‍സ് അടക്കമുളളവയുടെ മൊത്തക്കച്ചവടക്കാരനാണെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു.
ലഹരിവസ്തുക്കളെത്തിച്ച് വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാവിലെ 8 മണിയോടെയാണ് കോട്ടയം എക്‌സൈസ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബിന്റെയും ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്റെയും നേതൃത്വത്തില്‍ എക്‌സൈസും പോലീസും റെയ്ഡ് നടത്തിയത്.
ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങൾ ലക്ഷ്യമാക്കി എത്തിച്ച ലഹരിവസ്തുക്കളാണ് ഇതെന്നാണ് കരുതുന്നത്.
ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഹാഷിം, പാലാ എക്‌സൈസ് റേഞ്ച് സിവില്‍ ഓഫീസര്‍ ടോബിന്‍ അലക്‌സ്, ഈരാറ്റുപേട്ട പ്രിവന്റീവ് ഓഫീസര്‍ സലിം, വനിതാ പ്രിവന്റീവ് ഓഫീസര്‍ ആഷാ കെ. മാത്യു, ഡ്രൈവര്‍ സജി, ഈരാറ്റുപേട്ട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുജിലേഷ്, ജയപ്രകാശ് എ.എസ്.ഐ ഇക്ബാല്‍, ജോബി ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി.






